ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു. തുടര്‍ന്ന്, ഔദ്യോഗികവാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്കു മടങ്ങേണ്ടിവന്നു. പ്രതിഷേധം ഭയന്ന് പൂന്തുറ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കു വിഴിഞ്ഞത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും ജെ. മേഴ്‌സിക്കുട്ടിയമ്മയേയും നാട്ടുകാര്‍ കൂക്കിവിളിച്ചാണു സ്വീകരിച്ചത്.
മുഖ്യമന്ത്രിയെ തടഞ്ഞുവച്ചും മന്ത്രിമാരെ കൂക്കിവിളിച്ചുമായിരുന്നു ഓഖി ദുരന്തത്തിന്റെ കെടുതിയനുഭവിച്ച തീരവാസികള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സന്ദര്‍ശനത്തോട് പ്രതികരിച്ചത്. ഇന്നലെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും തിരുവനന്തപുരത്ത് എത്തിയതോടെയാണു ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. െവെകിട്ട് ആറേകാലോടെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കു സെന്റ് മേരീസ് പള്ളിവരെ പോലീസ് ഇരുവശത്തും നിന്നു വഴിയൊരുക്കി. തുടര്‍ന്നു ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു പരാതിപ്പെടാന്‍ ആളുകള്‍ ശ്രമിച്ചതോടെ ബഹളമായി; പോലീസ് തടഞ്ഞു. പള്ളിയില്‍ കയറി, ജനങ്ങളോടു െമെക്കിലൂടെ സംസാരിക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടപടികള്‍ അപര്യാപ്തമാണെന്നു പള്ളിവികാരി വിമര്‍ശിച്ചു. തുടര്‍ന്ന്, പള്ളിയില്‍നിന്ന് ഇറങ്ങി മുഖ്യമന്ത്രി ഔദ്യോഗികവാഹനത്തിനടുത്തേക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.
മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നായിരുന്നു ആരോപണം. ഇതോടെ മുഖ്യമന്ത്രിക്കു പോലീസ് സുരക്ഷാവലയം തീര്‍ത്തു. പോലീസും നാട്ടുകാരുമായി ഉന്തുംതള്ളുമുണ്ടായി. ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ അടിച്ചു പ്രതിഷേധിച്ചു. ഔദ്യോഗികവാഹനത്തില്‍ കയറാന്‍ കഴിയാതിരുന്നതോടെ മന്ത്രി കടകംപള്ളിയുടെ വാഹനത്തില്‍ മുഖ്യമന്ത്രി വിഴിഞ്ഞത്തുനിന്നു മടങ്ങി. സുരക്ഷാകാരണങ്ങളാല്‍ പൂന്തുറ സന്ദര്‍ശനം ഉപേക്ഷിച്ചതായി പിന്നീട് ഔദ്യോഗിക അറിയിപ്പെത്തി.
മന്ത്രിമാരായ കടകംപള്ളിയും ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തിയ കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും തിരിച്ചുപോകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തേത്തുടര്‍ന്നു മേഴ്‌സിക്കുട്ടിയമ്മയ്ക്കു മടങ്ങേണ്ടിവന്നു. ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യത്തിനൊപ്പം പോയതുകൊണ്ടുമാത്രം കടകംപള്ളിക്കു ദുരിതബാധിതമേഖല സന്ദര്‍ശിക്കാനായി. മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്നും ആരോപിച്ച് രാവിലെമുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തനസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നാട്ടുകാരുടെ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നു ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യവും വിമര്‍ശിച്ചു.
കൊല്ലത്ത് എം. മുകേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെയും കഴിഞ്ഞദിവസം ജനരോഷമുയര്‍ന്നിരുന്നു. നെഞ്ചത്തടിച്ചു കരഞ്ഞവരോടു തമാശപറഞ്ഞ എം.എല്‍.എയെ മത്സ്യത്തൊഴിലാളികള്‍ വാക്കുകള്‍കൊണ്ടു പ്രഹരിച്ചു. ചെട്ടികാടുനിന്നു മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ അനേ്വഷണം കാര്യക്ഷമമല്ലെന്നാരോപിച്ചു തീരവാസികള്‍ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. ജില്ലാ പോലീസ് മേധാവിയടക്കം സ്ഥലത്തെത്തിയാണു സമരക്കാരെ പിന്തിരിപ്പിച്ചത്. തുമ്പോളി ദേശീയപാതയും നാട്ടുകാര്‍ ഉപരോധിച്ചു.
കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്തമാണെന്ന് ആരോപിച്ച് സംസ്ഥാനത്തു പലയിടത്തും മത്സ്യത്തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമടക്കം തീരപ്രദേശത്തെ ദുരിതബാധിതരെ സന്ദര്‍ശിച്ചെങ്കിലും മുഖ്യമന്ത്രി എത്താത്തതില്‍ നേരത്തേ അമര്‍ഷമുയര്‍ന്നിരുന്നു.
‘ഒാഖി’ ചുഴലിക്കാറ്റ് അടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദുരിതവും കണ്ണീരും അടങ്ങിയിട്ടില്ല. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ 14 മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച ലഭിച്ചു. തിരുവനന്തപുരത്ത് ഒമ്പതും കൊല്ലത്ത് മൂന്നും കാസര്‍കോട്ട് ഒന്നും ലക്ഷദ്വീപില്‍നിന്ന് മലയാളിയുടേതാണെന്ന് കരുതുന്ന ഒരാളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 29 ആയി. കേരളത്തില്‍ ഇനി 96 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നാണ് റവന്യൂ-ഫിഷറീസ് വകുപ്പുകള്‍ നല്കുന്ന കണക്ക്.
click on malayalam character to switch languages