ലണ്ടൻ: കോവിഡ് മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിർണായക ഘട്ടമെന്ന നിലയിൽ ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇന്ന് നടക്കും. രാജ്യചരിത്രത്തിലെ ഏറ്റവും വലിയതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിയാണിതെന്ന് ഇംഗ്ലണ്ട് ആരോഗ്യ ഡയറക്ടർ പ്രഫ. സ്റ്റെഫാൻ പൊവിസ് പറഞ്ഞു.
വിതരണത്തിനുള്ള ഫൈസർ-ബയോൺടെക് വാക്സിൻ യു.കെയിലെ വിവിധ ആശുപത്രികളിൽ കടുത്ത ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചവർക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നതിനാൽ അവിടേക്ക് വാക്സിൻ കേടുകൂടാതെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്. നാലു തവണ മാത്രം പുറത്തെടുക്കാവുന്നതും അഞ്ചു ദിവസം മാത്രം ശീതീകരണിയിൽ വെക്കാവുന്നതാണ് ഈ വാക്സിൻ. അതിനാൽ വാക്സിൻ പാക്കുകൾ മുൻകൂട്ടി വിഭജനം നടത്തിയാണ് വിതരണം ചെയ്യുന്നതെന്ന് യു.കെ ഔഷധ, ആരോഗ്യപരിപാലന നിയന്ത്രണ സമിതി സി.ഇ.ഒ ഡോ. ജൂൺ റെയ്നെ പറഞ്ഞു.
ന്യൂകാസിൽ ദമ്പതികളായ ഉഗാണ്ടയിൽ നിന്ന് കുടിയേറിയ ഡോ ഹരി ശുക്ലയും ഭാര്യ രഞ്ചൻ ശുക്ളയുമായിരിക്കും ഇന്ന് ആദ്യമായി വാക്സിൻ സ്വീകരിക്കുക. ഇരുവരും 80 വയസ്സ് കഴിഞ്ഞവരാണ്.
യുകെയിലെ 70 ഓളം ഹോസ്പിറ്റൽ ഹബുകളിൽ 80 വയസ്സിനു മുകളിലുള്ളവർക്കും ചില ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ നൽകിത്തുടങ്ങും. രാവിലെ ഏഴുമണിയോടെയാണ് പ്രോഗ്രാം ആരംഭിക്കുക.
ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനും ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ഒരു ബഹുജന പരിപാടിയുടെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു.
സർക്കാർ കണക്കുകൾ പ്രകാരം യുകെയിൽ 60,000 ൽ അധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ച റെഗുലേറ്റർമാർ വാക്സിൻ അംഗീകരിച്ചതിനുശേഷം ഫൈസർ വാക്സിൻ ഉപയോഗിക്കാൻ ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും യുകെ. കുത്തിവയ്പ്പ് നിർബന്ധമല്ല.
കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിൽ ഇന്ന് ഒരു വലിയ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വിക്ടറി ഡേയെന്ന് മാധ്യമങ്ങളും സർക്കാരും ഒരുപോലെ വിശേഷിപ്പിക്കുന്ന ദിനത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ വാക്സിനേഷനിൽ പങ്കെടുക്കും.
click on malayalam character to switch languages