1 GBP = 104.49

പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം; രക്ഷാപ്രവർത്തനത്തിന് സൈന്യം

പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം; രക്ഷാപ്രവർത്തനത്തിന് സൈന്യം

പത്തനംതിട്ട: മഴക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം. വീടുകളിൽ വെള്ളം കയറിയതിനാൽ 100 ലേറെ കുടുംബങ്ങൾ  വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. സഹായം അഭ്യർഥിച്ചുള്ള അറിയിപ്പുകൾ സോഷ്യൽ മീഡിയകളിൽ വൻതോതിലാണ് എത്തുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് പരമാവധി ആളുകളെ രക്ഷപെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും രക്ഷാപ്രവർത്തകർ എത്തിയിട്ടില്ല. പമ്പ അച്ചൻകോവിൽ നദികളുടെ തീരത്തുള്ളവരാണ് ദുരിതത്തിൽ പെട്ടിരിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട നാലു ഡാമുകൾ തുറന്നതിനാൽ പമ്പയിൽ ആറു മീറ്ററിലേറെയാണ് ജലനിരപ്പുയർന്നത്. ഇതാണ് സ്ഥിതി ആകെ ഗുരുതരമാക്കിയത്. കോന്നി ചിറ്റാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായി. രണ്ടു പേ​െര കാണാതായി ഇതിൽ ഒരാളുടെ മൃതദേഹo കണ്ടെത്തി .

റാന്നിയിൽ ഒറ്റപ്പെട്ടവരെ രക്ഷപെടുത്തുന്നതിന് വ്യോമസേന നടപടി തുടങ്ങി. രാത്രിയായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താൻ സേനക്ക് സാധിക്കില്ല. അതിനാൽ വീടിന്‍റെ ടെറസിന് മുകളിൽ കയറി ചെറിയ ടോർച്ച് തെളിയിച്ച് നിൽക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കോഴിപ്പാലത്തുള്ള വനിത ഹോസ്റ്റലിൽ കുടുങ്ങിയ 40തോളം വരുന്ന ആറൻമുള എൻജിനീയറിങ് കോളജ് വിദ്യാർഥിനികളെ ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തി. ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു. റാന്നി ഇട്ടിയപ്പാറ സെന്‍റെ തോമസ് സ്കൂൾ പരിസരത്തു സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ സുരക്ഷിത സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്കൂൾ തുറന്നു കൊടുക്കാൻ മാനേജ്മെന്‍റിനോട് നിർദ്ദേശിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ആറന്മുള എഴിക്കാട് കോളനി വെള്ളത്തിനടിയിലാണ്. 275 വീടുകളിൽ നിന്നായി ആയിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. ചിറ്റാർ വലിയ കുളങ്ങരവാലി ഉരുൾ പൊട്ടലിൽ രണ്ട് പേരെ കാണാതായി. മണ്ണിൽ രമണി (55), ഭർത്താവ് രാജൻ (58) എന്നിവരെയാണ് കാണാതായത്.

പത്തനംതിട്ട ജില്ലാ ഇടയൻമുളക്കും മലക്കരക്കും ഇടക്ക് പഴയപോസ്റ്റ് ജംങ്ഷനിൽ തോമസ് മാത്യു അടക്കം ആറു പേർ കുടുങ്ങി കിടക്കുന്നു. വീടിന്‍റെ തട്ടിനു മുകളിൽ ഇരിക്കുന്നവർക്ക് ഇതുവരെ ആരുടെയും സഹായം എത്തിയിട്ടില്ലെന്നാണ് വിവരം. രോഗികളായ മാതാപിതാക്കളും കുഞ്ഞുങ്ങളും ആണുള്ളത്.  മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നു പേരു കൂടി മണ്ണിനടിയിൽ ഉണ്ടെന്ന് സംശയം.

ആറൻമുളയിൽ ദേവസ്വം ബോർഡ് ചെയർമാന്‍റെ വീടിനു സമീപം അശ്വതി എസ്റ്റേറ്റ് എന്ന വീടിന്‍റെ മുകളിലെ നിലയിൽ ഒരു കുടുംബം കുടുങ്ങിയിട്ടുണ്ട്. മുകളിലെ നിലയിലേക്ക് വെള്ളം കയറുന്നുണ്ട്.   കീകൊഴുർ ചക്കപ്പാലം ജംങ്നിൽ കുടുംബങ്ങളിലെ ആളുകൾ ഒറ്റപ്പെട്ടു കഴിയുന്നു. ആറന്മുള കോഴിപ്പാലം സമീപം തുരുപടികയിൽ കുട്ടികളടക്കം നിരവധി  പേർ കുടുങ്ങി കിടക്കുന്നു.

കിടങ്ങന്നൂർ എഴിക്കാട് കോളനിയിലെ 400ഓളം കുടുബങ്ങളെ വല്ലന എസ്.എൻ.ഡി.പി എച്ച്.എസ്.എസ്,  പി.കെ.ആർ.എം എച്ച്.എസ്.എസ്, സെന്‍റ് മേരീസ് സ്കൂൾ, മണപ്പള്ളി എന്നിവിടങ്ങളിലേക്ക് മാറ്റി. മൂന്നുകല്ല് സെന്‍റ് തോമസ് എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട്.

കോഴഞ്ചേരിയിൽ 38 സ്ഥലങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടു കിടക്കുന്നു. ഇവിടെ രക്ഷാപ്രവത്തകർ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിശമന സേനയുടെ രണ്ട് ബോട്ടുകൾ ചെറുകോലിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാത്രി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ശേഖരിക്കാൻ വില്ലേജ് ഓഫീവർമാർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more