ദില്ലി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ശതകോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐ സംഘം, റിസര്‍വ് ബാങ്കിന്റെ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഹാരുണ്‍ റഷീദ് ഖാനെ ചോദ്യം ചെയ്തു.
റാഷിദ് ഖാൻ ഡപ്യൂട്ടി ഗവർണറായിരുന്ന സമയത്തു നടന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റുകളിലുണ്ടായ വീഴ്ചയാണു പിഎൻബി അഴിമതി പുറത്തുവരാതിരിക്കാന്‍ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനായി ബാങ്കുകളിലെ സ്വിഫ്റ്റ് മെസേജിംഗ് സിസ്റ്റം ദുരുപയോഗം ചെയ്തെന്നാണ് സിബിഐ നിഗമനം. ഇതേതുടര്‍ന്നാണ് സിബിഐ സംഘം റഷീദ് ഖാനെ ചോദ്യം ചെയ്തത്.
നേരത്തെ മൂന്ന് ചീഫ് ജനറൽ മാനേജർമാരെയും ഒരു ജനറൽ മാനേജരെയും ഉൾപ്പെടെ ആർബിഐ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ബിഐ മുന്‍ ഡപ്യൂട്ടി മാനേജരേയും അന്വേഷണസംഘം ചോദ്യം ചെയ്തത്.
അതേസമയം, പഞ്ചാബ് നാഷണ്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ഇന്ത്യ നടപടി കടുപ്പിച്ചു. ഹോങ്കോങ്ങ് സര്‍ക്കാരിനോട് നീരവ് മോദിയെ അറസ്റ്റ് ചെയ്യണം എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കടന്ന നീരവ് മോദി ഹോങ്കോങ്ങില്‍ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
നീരവ് മോദിക്കെതിരെ നടപടി എടുക്കണം എന്ന് ഇന്ത്യ ഹോങ്കോങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഹോങ്കോങ്ങ് ചൈനയുടെ ഭാഗമായതിനാല്‍ ഈ വിഷയത്തില്‍ ചൈനയുടെ സമ്മതവും ഇന്ത്യക്ക് ലഭിക്കേണ്ടിവരും. പഞ്ചാബ് നാഷണ്‍ ബാങ്കില്‍ നിന്നും 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദി അമ്മാവന് മെഹുല്‍ ചൊക്സി എന്നിവര്‍ക്കെതിരെ ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തിയ നീരവ് മോദിയും കുടുംബവും ജനുവരി ഒന്നാം വാരം തന്നെ രാജ്യം വിട്ടിരുന്നു. ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന് റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പത്തോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു.
വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം.
click on malayalam character to switch languages