ലണ്ടൻ: ബ്രക്‌സിറ്റ് നടപടിയുടെ ഭാഗമായി ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ നിറം മാറി ബര്‍ഗണ്ടിയില്‍ നിന്നും നീലനിറം സ്വീകരിക്കുമ്പോഴും സംഗതി അച്ചടിക്കാനുള്ള കരാര്‍ യൂറോപ്യന്‍ കമ്പനിക്ക് തന്നെയെന്ന സത്യമാണ് ബ്രക്‌സിറ്റ് പ്രേമികളെ ചൊടിപ്പിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ പ്രിന്റ് ചെയ്യാനുള്ള കരാറാണ് ഡച്ച് കമ്പനി ജെമാല്‍ട്ടോ പിടിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ പാസ്‌പോര്‍ട്ടുകളുടെ നിറം ഇയുവിന്റെ ബര്‍ഗണ്ടിയില്‍ നിന്നും ബ്രിട്ടന്റെ പരമ്പരാഗത നീല നിറത്തിലേക്ക് നീങ്ങും.
ഫ്രഞ്ച്, ഡച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജെമാല്‍ട്ടോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രഞ്ചുകാരനാണ്. കരാറിനായി പങ്കെടുത്ത ബ്രിട്ടീഷ് കമ്പനിയെയും, മറ്റ് എതിരാളികളെയും മറികടന്നാണ് ഇവര്‍ കരാര്‍ ഏറ്റെടുത്തത്. 490 മില്ല്യണ്‍ പൗണ്ടിന്റെ അന്തിമകരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പ്രകാരം നടത്തിയ ലേലപ്രകാരം ബ്രിട്ടീഷ് കമ്പനിയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ അനുവാദമില്ല. ഏറ്റവും മൂല്യമുള്ള ലേലത്തുക നോക്കി വേണം കരാര്‍ പിടിക്കാന്‍. പുതിയ യാത്രാ രേഖകള്‍ തയ്യാറാക്കാന്‍ പ്രാദേശിക കമ്പനികളെ ഏല്‍പ്പിക്കണമെന്ന എംപിമാരുടെ ആവശ്യം പരിഗണിക്കാതെയാണ് ഈ തീരുമാനം.
യുകെ പാസ്‌പോര്‍ട്ട് ഏജന്‍സി വിളിച്ച ടെന്‍ഡറില്‍ ബ്രിട്ടീഷ് കമ്പനി ഡി ലാ റൂ പങ്കെടുത്തെങ്കിലും കരാര്‍ നഷ്ടപ്പെടുത്തി. നിലവില്‍ ഈ കമ്പനിയ്ക്കാണ് യുകെ പാസ്‌പോര്‍ട്ട് പ്രിന്റ് ചെയ്യാനുള്ള ചുമതല. കരാര്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ബാങ്ക്‌നോട്ട് പ്രിന്റര്‍ വ്യക്തമാക്കിയിരുന്നു. ‘വാര്‍ത്ത ദുഃഖകരമാണ്. ഡി ലാ റൂവിന്റെ കമ്പനി എന്റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയ ചിഹ്നം വിദേശ രാജ്യത്ത് നിര്‍മ്മിക്കേണ്ടി വരുന്നത് അപമാനം തന്നെയാണ്’, ടോറി എംപി ജേക്കബ് റീസ് മോഗ് അഭിപ്രായപ്പെട്ടു. യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ യൂണിയന്‍ പതാകയില്ലാത്ത പുതിയ പാസ്‌പോര്‍ട്ടാണ് ബ്രിട്ടന് വേണ്ടി വരിക.
പുതിയ പാസ്‌പോര്‍ട്ടിന്റെ അന്തിമ ഡിസൈന്‍ എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നിരുന്നാലും സംഗതി പ്രിന്റ് ചെയ്യുന്നത് ജെമാല്‍ട്ടോ എന്ന കമ്പനിയാകുമെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. ഹോളണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിക്ക് 47 രാജ്യങ്ങളിലായി 15000 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.
click on malayalam character to switch languages