വാഷിങ്ടൺ: പുതുതലമുറയിൽപെട്ട വിനാശകരമായ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുക വഴി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ശീതയുദ്ധകാലത്തെ കരാറുകൾ ലംഘിക്കുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ്.
യു.എസ് സർക്കാർ ദീർഘകാലമായി ആഗ്രഹിക്കുന്നത് എന്താണെന്ന് റഷ്യൻ പ്രസിഡൻറിന് അറിയാം. എന്നാൽ, അദ്ദേഹം അത് നിരാകരിക്കുകയാണ്. ദശകങ്ങളായി ഇത്തരത്തിലുള്ള വിനാശകരമായ ആയുധങ്ങൾ വികസിപ്പിക്കുകയാണ് റഷ്യയെന്നും അവർ ആരോപിച്ചു. റഷ്യ ആണവശക്തിയുള്ള ക്രൂയിസ് മിസൈൽ അടക്കമുള്ള നിരവധി അത്യാധുനിക ആയുധ സംവിധാനം വികസിപ്പിച്ചുവെന്ന പുടിെൻറ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സാറ.
റഷ്യ, യു.എസിനെ ആക്രമിക്കുന്നതായി ചിത്രീകരിച്ച വിഡിയോ ആശങ്കപ്പെടുത്തുന്നതായി സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതെർ നുവർട്ട് പറഞ്ഞു.
അതിനിടെ ഇൗ മാസം നടത്താനിരുന്ന യു.എസുമായുള്ള തന്ത്രപ്രധാന ചർച്ച റഷ്യ റദ്ദാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം ജനീവയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചയുടെ അവസാനനിമിഷം വാഷിങ്ടൺ പിന്മാറിയത് സൗഹാർദപരമായ നടപടിയല്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇൗ സാഹചര്യത്തിൽ യു.എസുമായി ചേർന്നുപോകില്ലെന്ന് മനസ്സിലാക്കിയാണ് ചർച്ച റദ്ദാക്കിയതെന്ന് റഷ്യൻ വക്താവ് അറിയിച്ചു. ശീതയുദ്ധകാല കരാറുകൾ ലംഘിച്ചുവെന്ന യു.എസിെൻറ ആരോപണത്തിനു പിന്നാലെയാണ് ചർച്ച റദ്ദാക്കിയതായി റഷ്യ അറിയിച്ചത്.
യു.എസിെൻറ ആരോപണങ്ങൾ തള്ളിയ റഷ്യ ഏതുതരത്തിലുള്ള ആക്രമണങ്ങൾക്കും ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പു നൽകി.
click on malayalam character to switch languages