ദുബൈ: ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ നടി ശ്രീദേവിയുടെ മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി.
ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫോറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിെവച്ചു. ഇതോടെ മരണം സംബന്ധിച്ച കേസ് പ്രോസിക്യൂഷൻ അവസാനിപ്പിച്ചു. എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കുന്നതെന്ന് ദുബൈ മീഡിയ ഓഫിസും വ്യക്തമാക്കി. ഇന്ത്യയിലെ അതിപ്രശസ്ത വ്യക്തികളിൽ ഒരാളായിട്ടും മൂന്നാം ദിവസവും മൃതദേഹം വിട്ടുകിട്ടാത്തതിൽ കപൂർ കുടുംബം അസ്വസ്ഥമായിരുന്നു. നടപടിക്രമങ്ങൾ നീണ്ടതോടെ പ്രശ്നം എത്രയുംവേഗം പരിഹരിക്കാൻ കേന്ദ്രസർക്കാർ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് നിർദേശം നൽകിയെന്നാണ് സൂചന. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ബർ ദുബൈ പൊലീസ് സ്റ്റേഷനിൽനിന്ന് വേണ്ട അനുമതിപത്രങ്ങളും മറ്റും വാങ്ങാൻ കപൂർ കുടുംബാംഗങ്ങൾക്കൊപ്പം എംബസി ഉദ്യോഗസ്ഥരും െചാവ്വാഴ്ച രാവിലെ മുതൽ കാത്തുനിന്നു. എന്നാൽ, നടപടിക്രമങ്ങളിൽ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന അധികൃതർ 12.40നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്.
ഇതിനകം മരണത്തിൽ ദുരൂഹതയില്ലെന്ന് കണ്ടെത്തിയ പ്രോസിക്യൂഷൻ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വളെരയധികം വാർത്തപ്രാധാന്യം നേടിയ സംഭവമായതിനാൽ ശ്രീദേവിയുടെ മരണകാരണങ്ങളും ഫോറൻസിക് റിപ്പോർട്ടും പ്രത്യേക മെഡിക്കൽ സംഘംകൂടി പരിശോധിച്ച ശേഷമാണ് സംശയിക്കേണ്ട സ്ഥിതിയില്ലെന്ന നിഗമനത്തിൽ എത്തിയത്. ശരീരത്തിൽ കാണപ്പെട്ട ചതവുകളും മറ്റും മരണകാരണമല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
രണ്ടു മണിയോടെ മൃതദേഹം ദുബൈ പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍നിന്ന് എംബാമിങ്ങിനായി പുറത്തേക്ക് എടുത്തു. മുഹൈസിനയിലെ എംബാമിങ് സെൻററില്‍ അരമണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നേരെ ദുബൈ വിമാനത്താവളത്തിൽ എത്തിച്ചു. ദുൈബയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല. വിമാനത്താവളത്തില്‍ ഭര്‍ത്താവ് ബോണി കപൂര്‍, മകന് അര്ജുന് കപൂര്‍, സഞ്ജയ് കപൂര്‍, കുടുംബ സുഹൃത്ത് ഗൗരവ്, മര്‍വ കുടുംബാംഗങ്ങള്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി.
click on malayalam character to switch languages