മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുന്നത് വൈകുമെന്ന് സൂചന. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് നടപടി ക്രമങ്ങള്‍ വൈകുന്നതിന് കാരണം. മൃതദേഹം ഇന്ന് വൈകീട്ടോടെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്നാണ് വൈകുന്നത് എന്നാണ് വിവരം.
മൃതദേഹവും ഒപ്പം അവരുടെ കുടുംബാഗങ്ങളേയും മുംബൈയിലെത്തിക്കാനായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ഞായറാഴ്ചയോടെ തന്നെ ദുബായിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടികള്‍ സാധ്യമാകാത്തതിന് കാരണം, ഹൃദയാഘാതം പോലുള്ള സാധാരണ ഗതിയിലുള്ള മരണമാണെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതാണ്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാലായിരിക്കാം ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതെന്നാണ് വിവരം.
ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്നെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റാസല്‍ഖൈമയിലെ വിവാഹ ചടങ്ങിന് ശേഷം ശ്രീദേവി കുടുംബസമേതം ദുബായില്‍ താമസിച്ചിരുന്ന എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയെന്നും ഇവിടെവച്ച് ബാത്ത് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് നടപടികളെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കാനും ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കനാകും എന്നാണ് വിവരങ്ങള്‍. ശനിയാഴ്ച രാത്രി 11;30നാണ് ദുബായിയില്‍ വെച്ച് ഹൃദയാഘാതം മൂലം ശ്രീദേവി മരിക്കുന്നത്. ബോളിവുഡ് നടനും ബന്ധുവായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കവെയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപമുണ്ടായിരുന്നു.
click on malayalam character to switch languages