ലണ്ടൻ: വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം റോക്കറ്റ് കണക്കെ കുതിക്കുകയാണ്. അതിനിടയിൽ ഇഷുറൻസ് കമ്പനികൾ ഇത്തരം പണികൾ കൂടെ ചെയ്താലോ? ബ്രിട്ടനിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളാണ് പ്രതിഷേധം നേരിടുന്നത്. സൺ ദിനപ്പത്രം നടത്തിയ അന്വേഷണത്തിലാണ് ഇൻഷുറൻസ് കമ്പനികളുടെ ഈ ക്രൂരത വെളിപ്പെട്ടത്. ലെസ്റ്ററിൽ മുഹമ്മദ് അലി എന്ന പേരിലെടുത്ത ഇൻഷുറൻസ് പ്രീമിയത്തിനാണ് 2252 പൗണ്ട് ഈടാക്കിയത്. അതേ കാറിന് തന്നെ പേര് മാറ്റി ജോൺ സ്മിത്ത് എന്ന പേരിൽ ക്വാട്ട് ലഭിച്ചതാകട്ടെ 1333 പൗണ്ടും. ഏകദേശം ആയിരം പൗണ്ടിലധികം വ്യത്യാസം മുഹമ്മദ് എന്ന പേരായത് കൊണ്ട് മാത്രം വന്നു. നീതിക്ക് നിരക്കാത്ത ഇത്തരം പ്രവണതക്കെതിരെ ജനരോഷം ഉയരുകയാണ്. മുഹമ്മദ് ബട്ട് എന്നയാൾ പ്രതികരിച്ചത്, ഇത് നഗ്നമായ വംശീയ അധിക്ഷേപം എന്നാണ്.
മറ്റൊരന്വേഷണത്തിൽ ലണ്ടനിലെ മുഹമ്മദിന് കാർ ഇൻഷുറൻസ് പ്രീമിയം 1572 പൗണ്ട് ലഭിച്ചപ്പോൾ ജോൺ സ്മിത്തിന് കിട്ടിയതാകട്ടെ വെറും 1029 പൗണ്ട്. കാർഡിഫിൽ മുഹമ്മദിന് മറ്റൊരു പ്രമുഖ ഇൻഷുറൻസ് കമ്പനി നൽകിയ പ്രീമിയമാകട്ടെ 3182 ഉം ജോൺ സ്മിത്തിന് 2949 പൗണ്ടും. സൗത്താംപ്ടണിൽ 2009 മോഡൽ റെനോൾട്ട് ക്ലിയോക്ക് ജോൺ സ്മിത്തിന് കിട്ടിയത് 992 പൗണ്ടെങ്കിൽ രാജ് സിംഗിന് കിട്ടിയത് 1023 പൗണ്ട്. പേരൊഴികെ മറ്റെല്ലാം ഒരുപോലെയായിട്ടും 31 പൗണ്ടിന്റെ വ്യത്യാസം. എന്തായാലും പ്രമുഖ ഇൻഷുറൻസ് കമ്പനികൾക്കെല്ലാം മുഹമ്മദ് എന്ന പേര് കേൾക്കുമ്പോൾ ഹാലിളകുന്ന മട്ടാണ്.
വെസ്റ്റ് യോർക്ക്ഷെയറിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ബട്ടാണ് ഇത്തരമൊരു വഞ്ചന നടക്കുന്നുവെന്ന് ആദ്യം പുറത്ത് കൊണ്ട് വന്നത്. ഇൻഷുറൻസ് എടുക്കുന്ന സമയം തന്റെ പേരിൽ ആദ്യ ഭാഗം സുലൈമാൻ എന്നതിന് പകരം മുഹമ്മദ് വന്നതാണ് സംശയം തോന്നാൻ കാരണം. ഏകദേശം 166 പൗണ്ടിന്റെ വ്യത്യാസമായിരുന്നു കണ്ടത്.
ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ ഇൻഷുറൻസ് നിരക്കുകൾ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുമ്പോഴാണ് കമ്പനികൾക്കെതിരെ പുതിയ ആരോപണങ്ങളുമുണ്ടായിരിക്കുന്നത്. വാഹനമുടമകൾ ഇപ്പോൾ ശരാശരി 827 പൗണ്ട് ഇൻഷുറൻസ് ആയി നൽകേണ്ടി വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
click on malayalam character to switch languages