മാഞ്ചസ്റ്റർ: കഴിഞ്ഞ വർഷം മെയ് 22 ന് മാഞ്ചസ്റ്റർ അരീനയിലുണ്ടായ ബോംബാക്രമണത്തിന് ശേഷമാണ് ക്രിസ് പാർക്കർ എന്ന 33കാരനായ ഭാവനരഹിതനെ ലോകം അറിയുന്നത്. അരിയാന ഗ്രാൻഡെയുടെ മ്യൂസിക്കൽ കൺസേർട്ടിന് ഒടുവിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നാനൂറിലധികം ആളുകൾക്ക് അന്ന് പരിക്കേറ്റിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അടുത്ത് കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ക്രിസ് പാർക്കർ സഹായഹസ്തവുമായെത്തുകയായിരുന്നു. പരിക്കേറ്റ ഒരു കുട്ടിയെ മറ്റൊരു യുവതിയെയും ശുസ്രൂഷിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. തുടർന്ന് മാധ്യമങ്ങൾ ഇയ്യാളെ ഹീറോയായി ചിത്രീകരിക്കുകയായിരുന്നു.
പത്രങ്ങളിൽ വന്ന മാഞ്ചസ്റ്റർ ബോംബാക്രമണത്തിലെ ഹീറോയുടെ വാർത്ത ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് മൈക്കിൾ ജോൺസ് എന്നയാളാണ് ഗോ ഫണ്ട് മി വെബ്‌സൈറ്റ് വഴി ഭവനരഹിതനായ പാർക്കറിന് വേണ്ടി അപ്പീൽ നൽകിയത്. ഏകദേശം 3800ലധികം ആളുകളാണ് സഹായഹസ്തവുമായി എത്തിയത്.
£52,000 ആണ് സഹായമായി ലഭിച്ചത്. ആളുകളെ സഹായിച്ചതിലുപരി മോഷണം നടത്തിയെന്ന് വ്യക്തമായതോടെ സഹായം നൽകേണ്ടതില്ലെന്നും പിരിഞ്ഞ തുക ആളുകൾക്ക് തിരിച്ച് നല്കുമെന്നുമാണ് മൈക്കിൾ ജോൺസ് അറിയിച്ചിട്ടുള്ളത്.
ആക്രമണം നടന്ന മാഞ്ചസ്റ്റർ അരീനയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് പാർക്കർ മോഷണം നടത്തിയതായി തെളിഞ്ഞത്. പരിക്കേറ്റ പോളിൻ ഹെയ്‌ലിയുടെ ബാഗ് പരിശോധിച്ച് പണവും ബാങ്ക് കാർഡുകളടങ്ങിയ പേഴ്‌സും ആക്രമണത്തിൽ കൊല്ലപ്പെട്ട അവരുടെ കൊച്ചുമകളുടെ ഫോണും മോഷ്ടിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമായത്. കൂടാതെ ശവശരീരങ്ങളുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയതും ദൃശ്യങ്ങളിൽ കാണാം. ആക്രമണ സ്ഥലത്ത് നിന്നെടുത്ത ചിത്രങ്ങൾ ഇയ്യാൾ പിന്നീട് ഒരു മാധ്യമത്തിന് വിറ്റതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മുൻപും പിടിച്ച് പറി, മോഷണം ഉൾപ്പെടെയുള്ള പല കുറ്റങ്ങൾക്കും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്രിസ്തുമസിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയ്യാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിന് കോടതിയിൽ ഹാജരാക്കിയ ഇയ്യാളുടെ ശിക്ഷ കോടതി ജനുവരി മുപ്പതിന് വിധിക്കും.
click on malayalam character to switch languages