ബ്രിട്ടീഷ് ജനത കാത്തിരുന്ന തങ്ങളുടെ സ്വന്തം ഹാരിയുടെയും മേഗൻറെയും കല്യാണത്തിയതി നിശ്ചയിച്ചു. മേയ് 19 ന്, അന്ന് തന്നെയാണ് എഫ് എ കപ്പ് ഫൈനലും. രാജകീയ വിവാഹത്തിന്റെ അവധിയും പ്രതീക്ഷിച്ച് ഇരുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു പ്രഖ്യാപനം. പോരാത്തതിന് എഫ് എ കപ്പ് ഫൈനൽ മത്സര ദിവസവും.
വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ മെഗാന്‍ മാര്‍ക്കിള്‍ ഹാരി രാജകുമാരന്റെ ജീവിതത്തിലേക്ക് കടക്കാനുള്ള തീയതി മെയ് 19 ആണെന്ന് വ്യക്തമായതോടെ ജനങ്ങള്‍ നിരാശരായി. രണ്ട് കാര്യങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫൈനല്‍ അരങ്ങേറുന്ന ദിനത്തിലാണ് വിവാഹം. മെയ് 19-ന് എഫ്എ കപ്പ് ഫൈനലാണ്. രണ്ടാമത്തെ കാര്യമാണ് സാധാരണക്കാര്‍ക്ക് സുപ്രധാനം, അവധി. രാജകീയ രീതികള്‍ തെറ്റിച്ച് വിവാഹം ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചതോടെ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി.
യുകെയിലും, ലോകമെമ്പാടും ഉള്ളവര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാനും, ടിവിയില്‍ കാണാനുമുള്ള സൗകര്യം കണക്കിലെടുത്താണ് ശനിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. ബെര്‍ക്ക്ഷയറിലേക്ക് വരാനും ഇത് സൗകര്യപ്രദമാകും. വിവാഹതീയതി പ്രഖ്യാപിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകുന്ന ആശംസകളില്‍ ദമ്പതികള്‍ നന്ദി പ്രകാശിപ്പിച്ചതായി രാജകീയ സഹായികള്‍ പറയുന്നു. എന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ തീയതി അത്ര പിടിച്ചിട്ടില്ല. എഫ്എ കപ്പ് ഫൈനല്‍ ദിനത്തില്‍ രാജകീയ വിവാഹം നിശ്ചയിച്ചാല്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക. പ്രത്യേകിച്ച് ഹാരിയുടെ ജ്യേഷ്ഠന്‍ വില്ല്യം രാജകുമാരന്‍ എഫ്എ പ്രസിഡന്റാണ്.
സാധാരണയായി വെംബ്ലിയിലെ വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കുന്നത് വില്ല്യം രാജകുമാരനാണ്. ഇതിന് പുറമെ ടിവിയില്‍ ഏത് ചടങ്ങിന് പ്രാധാന്യം നല്‍കുമെന്ന കാര്യത്തില്‍ അടി നടക്കും. സ്‌പോര്‍ട്‌സ് വേണോ, രാജകീയ വിവാഹം വേണോയെന്ന പോരാട്ടത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ കുഴങ്ങും. മെയ് ബാങ്ക് ഹോളിഡേ പ്രതീക്ഷിച്ച ജോലിക്കാരായ ബ്രിട്ടനിലെ ജനങ്ങള്‍ക്കും തീയതി തീരുമാനം തിരിച്ചടിയായി. ഇതോടൊപ്പം രാജകൊട്ടാരത്തിലെ പുതിയ അതിഥിയെ വരവേറ്റ ശേഷമാകും വിവാഹമാമാങ്കം അരങ്ങേറുക. ഏപ്രില്‍ മാസത്തില്‍ പ്രസവം കഴിഞ്ഞ് കെയ്റ്റിന് ഒന്ന് ഒരുങ്ങാനുള്ള സമയവും തീയതി നല്‍കുന്നു.
.
click on malayalam character to switch languages