തെഹ്റാൻ: ഇന്ത്യയുടെ പങ്കാളിത്തത്തിൽ ഇറാനിൽ നിർമിക്കുന്ന ചാബഹർ തുറമുഖ നവീകരണത്തിെൻറ ആദ്യഘട്ടം പൂർത്തിയായി. ചൈനീസ് പിന്തുണയോടെ നിർമിക്കുന്ന പാകിസ്ഥാന്റെ ഗ്വാദർ തുറമുഖത്തിന് 50 മൈൽ അകലെയാണിത്.
തുറമുഖം നിർമിക്കാനുള്ള പാകിസ്താെൻറ നീക്കത്തിന് ഇന്ത്യയുടെ മറുപടി കൂടിയാണീ പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ഉദ്ഘാടനം ചെയ്തു. മറ്റു രാജ്യങ്ങളുമായി കൂടുതൽ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ വഴിയൊരുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റൂഹാനി പറഞ്ഞു. നിലവിലെ തുറമുഖം മൂന്നുമടങ്ങ് വികസിപ്പിക്കുന്നതിനാണ് ഇന്ത്യയും ഇറാനും വർഷങ്ങൾക്കു മുമ്പ് ധാരണയിലെത്തിയത്. 34 കോടി യു.എസ് ഡോളർ മുതൽമുടക്കി ഇറാനിലെ വലിയ നിർമാണക്കമ്പനികളിലൊന്നായ ഖതം അൽ അൻബിയ ആണ് തുറമുഖം നിർമിച്ചത്. അറബിക്കടലിനോട് ചേർന്ന തുറമുഖത്തിന്റെ വിസ്തൃതി മൂന്നു മടങ്ങായി വർധിപ്പിച്ചാണ് നവീകരിച്ചിരിക്കുന്നത്.
വർഷത്തിൽ 85 ലക്ഷം ചരക്ക് ഇൗ തുറമുഖത്ത് എത്തിക്കാൻ സാധിക്കും. നേരത്തേ ഇതിന് 25 ലക്ഷം ചരക്ക് ഉൾക്കൊള്ളാനുള്ള പ്രാപ്തിയാണ് ഉണ്ടായിരുന്നത്. കൂടാതെ, പുതിയ തുറമുഖത്തോട് ചേർന്ന് അഞ്ച് പുതിയ കടൽപാലങ്ങളും നിർമിച്ചിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം കപ്പലുകളിൽ വരുന്ന 100,000 ടൺവരെ ഭാരമുള്ള ചരക്കുഗതാഗതത്തിനാണ് ഉപയോഗിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ മധ്യേഷ്യ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വാണിജ്യബന്ധം കൂടുതൽ മെച്ചപ്പെടും. ഇന്ത്യയെ ഇറാനും അഫ്ഗാനുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഗതാഗത ഇടനാഴിയിലെ സുപ്രധാന താവളമാണ് ചാബഹാർ. ഇവിടെനിന്ന് അഫ്ഗാനിലെ ഹിറാത്, കാന്തഹാർ, കാബൂൾ, മസാറെ ശരീഫ് പ്രദേശങ്ങളുമായി സരഞ്ച്റോഡു വഴിയുള്ള ഗതാഗതവും ഇന്ത്യക്കു മുന്നിൽ തുറക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തോട് അടുത്തുകിടക്കുന്നതാണിത്. ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ, യൂറിയ കടത്തിന് ഇരുരാജ്യങ്ങളുടെയും സ്വതന്ത്രമായ സമുദ്രമാർഗം ഉപയോഗപ്പെടുത്തുകയും ചെയ്യാം.
പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാകുന്നതുവരെ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുറമുഖ വികസനത്തിനായി 50 കോടി ഡോളർ നൽകാമെന്നും ഇന്ത്യ ഉറപ്പുനൽകി.
click on malayalam character to switch languages