തിരുവനന്തപുരം: കേരളതീരത്ത് നിന്ന് പിൻവാങ്ങി ലക്ഷദ്വീപിലേക്ക് പോയ ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപിലെത്തിയ കാറ്റ് മണിക്കൂറിൽ 145 കിലോമീറ്റർ വേഗം കൈവരിച്ച് അതിതീവ്ര വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റ് പിൻവാങ്ങിയെങ്കിലും കേരളത്തിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോവരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂറ്റൻ തിരമാലകൾ ഉണ്ടാവാമെന്നതിനാൽ തന്നെ കടൽത്തീരത്തേക്കുള്ള യാത്രകളും ഒഴിവാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ ഇതിനോടകം തന്നെ കാറ്റ് നാശം വിതച്ചിട്ടുണ്ട്. കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ നിറുത്തിവച്ചു.
മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി. മിനിക്കോയ്, കൽപേനി, കവരത്തി, ആൻഡ്രോത്ത്, അഗതി, അമിനി, കടമത്, കിൽട്ടൻ, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളിൽ 7.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അഗത്തിയിലെ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നിറുത്തിവച്ചു. കവറത്തി, അഗത്തി, അമിനി ദ്വീപുകളിൽ അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകളും തുറന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അഗത്തി ഡെപ്യൂട്ടി കലക്ടർ ഓഫീസ് കൺട്രോൾ റൂം തുറന്നു. സഹായത്തിന് 0489 4242263 എന്ന നമ്പറിൽ ബന്ധപ്പെടാം.
click on malayalam character to switch languages