തിരുവനന്തപുരം: കോളിളക്കം സൃഷ്ടിേച്ചക്കാവുന്ന സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിക്കും. ഒരു ദിവസത്തേക്ക് മാത്രമായി രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം നടപടികളെല്ലാം പൂർത്തീകരിച്ച് പരമാവധി അരമണിക്കൂറിനകം പിരിയും. ചർച്ച ഉണ്ടാവില്ല. കരുതലോടെയാണ് ഭരണ-പ്രതിപക്ഷങ്ങളുടെ കരുനീക്കങ്ങൾ.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സമർപ്പണത്തിനായി മാത്രം നിയമസഭ ചേരുന്നത്. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നതല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അനുമതിയില്ല. എന്നാൽ, പ്രതിപക്ഷനേതാവിന് സഭയില്‍ ഏത് സമയത്തും ഇടപെടാൻ സാധിക്കും.
പ്രതിപക്ഷനേതാവ് ഇൗ അവസരം ഉപയോഗിച്ചാൽ അജണ്ടയിൽ ഇല്ലെങ്കിലും സംസാരിക്കാൻ അവസരം കിട്ടും. ഇൗ അവസരത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം സഭയിൽ ഉന്നയിക്കാൻ അദ്ദേഹം തയാറാകുമെന്നാണ് സൂചന.
വേങ്ങരയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ.എൻ.എ. ഖാദറുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിക്കുക. തുടർന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ സമർപ്പിക്കും. മന്ത്രിസഭയോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രി വിശദീകരിക്കും. തുടർന്ന് സഭ പിരിയും.
നിയമസഭാ–സർക്കാർ വെബ്സൈറ്റുകളിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കും. രാവിലെ ഒൻപതിനാരംഭിക്കുന്ന സഭാ നടപടിക്രമങ്ങളുടെ തൽസമയ സംപ്രേഷണവുമുണ്ടാവും. ആകെ 1073 പേജുള്ള ഇംഗ്ലിഷിൽ തയാറാക്കിയ റിപ്പോർട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽകാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സഭ പ്രക്ഷുബ്ധമാക്കാനുള്ള ആലോചനകളാണു പ്രതിപക്ഷത്ത്. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.
click on malayalam character to switch languages