മാഞ്ചസ്റ്റർ: മലയാളി വിദ്യാർത്ഥിയെ മാഞ്ചസ്റ്ററിലെ റുഷോൾമിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശി ഹരികൃഷ്ണനാണ് മരണമടഞ്ഞത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ എംഎസ്സി സ്ട്രക്ചറൽ എഞ്ചിനീയർ വിദ്യാർത്ഥി ഹരികൃഷ്ണന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിൽ കണ്ടെത്തിയത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.
2022 സെപ്റ്റംബറിലാണ് ഹരികൃഷ്ണൻ യൂണിവേഴ്സിറ്റി പഠനത്തിനായെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള റുഷോൾമിലെ വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. രാവിലെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് ഹരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടുടമസ്ഥനെയും തുടർന്ന് പോലീസിലും വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച ഹരികൃഷ്ണൻ മിനിഞ്ഞാന്ന് രാത്രി സാധാരണ പോലെ ഉറങ്ങാൻ കിടന്നു, പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
റിപ്പോർട്ടുകൾ പ്രകാരം ഹരികൃഷ്ണൻ പഠനത്തിൽ മിടുക്കനായിരുന്നുവെന്നും പരീക്ഷകളിൽ മികച്ച ഗ്രേഡോടെ വിജയിച്ചിരുന്നു. ജൂലൈയിൽ തന്റെ ഏക സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കേരളത്തിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ഹരികൃഷ്ണന്റെ വീട്ടുകാരെ പോലീസ് വിവരം അറിയിച്ചതായാണ് റിപ്പോർട്ട്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ഹരികൃഷ്ണന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസ്, പി ആർ ഓ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages