ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ്’ പദ്ധതിയ്ക്ക് കീഴിലുള്ള ആദ്യ സ്വകാര്യ ട്രെയിൻ സര്‍വീസ് കോയമ്പത്തൂര്‍ നോര്‍ത്തില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ടു. വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 7.25ന് ഷിര്‍ദിയിലെ (shirdi) സായ് നഗറിലെത്തും. പിന്നീട് ട്രെയിന്‍ സായ് നഗറില്‍ നിന്ന് വെള്ളിയാഴ്ച യാത്ര പുനരാരംഭിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കോയമ്പത്തൂര്‍ നോര്‍ത്തില്‍ എത്തും.
ട്രെയിനിന് തിരുപ്പൂര്‍, ഈറോഡ്, സേലം ജോലാര്‍പേട്ട, ബെംഗളൂരു യെലഹങ്ക, ധര്‍മ്മവാര, മന്ത്രാലയം റോഡ്, വാടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഈടാക്കുന്ന സാധാരണ ട്രെയിന്‍ ടിക്കറ്റ് നിരക്കാണ് ഈ സര്‍വീസുകള്‍ക്കും ഉള്ളത്. കൂടാതെ ഷിര്‍ദി സായി ബാബ ക്ഷേത്രത്തില്‍ പ്രത്യേക വിഐപി ദര്‍ശനം ലഭിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ട്രെയിനിലെ യൂട്ടിലിറ്റി ഏരിയകള്‍ വൃത്തിയാക്കാന്‍ ഹൗസ്കീപ്പിംഗ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉണ്ടായിരിക്കും. അവര്‍ കൃത്യമായ ഇടവേളകളില്‍ ഏരിയകള്‍ വൃത്തിയാക്കും. പരമ്പരാഗത വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ പരിചയസമ്പന്നരായ പാചകക്കാരും ഉണ്ടായിരിക്കും. റെയില്‍വേ പൊലീസ് സേനയ്ക്കൊപ്പം, ട്രെയിന്‍ ക്യാപ്റ്റന്‍, ഡോക്ടര്‍, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും ട്രെയിനില്‍ ഉണ്ടാകും. സൗത്ത് സ്റ്റാര്‍ റെയില്‍ ആണ് ഈ സേവനം നല്‍കുന്നത്. കൂടാതെ സ്നാക്ക്സ്, മാഗസിനുകള്‍, ബെഡ്ടൈം കിറ്റ് എന്നിവയും നല്‍കും.
അതേസമയം, ഈ ട്രെയിന്‍ സര്‍വീസുകള്‍ക്കെതിരെ പ്രതിഷേധിച്ച് ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂണിയനിലെ ഒരു വിഭാഗം റെയില്‍വേ ജീവനക്കാര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ പ്രകടനം നടത്തി. റെയിൽവേ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള
ശ്രമമാണിതെന്ന് അവര്‍ ആരോപിച്ചു.
ഭാരത് ഗൗരവ് പദ്ധതിയ്ക്ക് കീഴിലുള്ള മറ്റൊരു ട്രെയിന്‍ ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് ജൂണ്‍ 21 ന് യാത്ര ആരംഭിക്കും. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ബുക്സര്‍, ജനകപൂര്‍, സീതമാര്‍ഹി, കാശി, പ്രയാഗ്, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുക. സുരക്ഷാ ക്യാമറകളും ഓരോ കോച്ചിനും സുരക്ഷാ ഗാര്‍ഡ് സേവനങ്ങളും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആകെ 18 ദിവസത്തെ യാത്രയാണുള്ളത്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലായിരിക്കും ട്രെയിനിന്റെ ആദ്യത്തെ സ്റ്റോപ്പ്. ഇവിടെ യാത്രക്കാർക്ക് നന്ദിഗ്രാമിലെ ഭാരക് മന്ദിറിലും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലും ഹനുമാന് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്താം. തുടര്‍ന്ന്, ബിഹാറിലെ ബക്സറിലേക്കും മഹര്‍ഷി വിശ്വാമിത്രന്റെ ആശ്രമത്തിലേക്കും ഗംഗാ സ്നാനത്തിനായി രാംരേഖ ഘട്ടിലേക്കും സീതാമര്ഹിയിലേക്കും പോകും. ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് 62, 370 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ എല്ലാ ചെലവുകളും ഉള്‍പ്പെടുന്നുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 100 തീര്‍ത്ഥാടകര്‍ക്ക് ബുക്കിംഗില്‍ 10 ശതമാനം ഇളവ് ലഭിക്കും.
click on malayalam character to switch languages