കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപ് കോട്ടത്തലക്കെതിരെ അന്വേഷണ സംഘം കണ്ടെത്തിയത് ഗുരുതര വിവരങ്ങള്‍. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപ് കോട്ടത്തലയുടെ നീക്കങ്ങള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്ന് വിളിക്കുന്ന സുനില്‍ രാജുമായി ഫോണില്‍ പ്രദീപ് ബന്ധപ്പെട്ടതായി സംശയിക്കുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് പുറമേ മറ്റ് സാക്ഷികളെയും ദിലീപിന് അനുകൂലമായി മൊഴി നല്‍കുന്നതിന് വേണ്ടി സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചു.
ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സരിതയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.
2020 ജനുവരി 24നാണ് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കല്‍ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തതിനുശേഷം കാസര്‍കോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിന്‍ ലാലിനെ ഫോണില്‍ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്കായി ജയിലില്‍നിന്നു കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയില്‍ വിപിന്റെ മൊഴികള്‍ അതിനിര്‍ണായകവും ആണ്.
click on malayalam character to switch languages