ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. 195 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 135 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 59 റൺസിന് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തിയ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. 47 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. 20 റൺസ് വഴങ്ങി 5 വിക്കറ്റുകൾ പിഴുത സ്പിന്നർ വരുൺ ചക്രവർത്തിയാണ് ഡൽഹിയെ തകർത്തത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് ഡൽഹിയും തുടങ്ങിയത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ പാറ്റ് കമ്മിൻസ് അജിങ്ക്യ രഹാനയെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി സെഞ്ചുറിയടിച്ച് ഫോമിൽ നിൽക്കുന്ന ധവാനും (6) മൂന്നാം ഓവറിൽ കമ്മിൻസിൻ്റെ ഇരയായി മടങ്ങി. ധവാനെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
ഓപ്പണർമാർ വേഗം പുറത്തായതിനു പിന്നാലെ മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയരും ഋഷഭ് പന്തും ഒത്തുചേർന്നു. മെല്ലെ സ്കോർ ഉയർത്തിയ ഇരുവരും ചേർന്ന് 63 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്.
12ആം ഓവറിൽ വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പന്തിനെ (27) ശുഭ്മൻ ഗില്ലിൻ്റെ കൈകളിൽ എത്തിച്ച് വിക്കറ്റ് വേട്ട ആരംഭിച്ച ചക്രവർത്തി ആ ഓവറിൽ തന്നെ ശ്രേയാസ് അയ്യരെയും (47) പുറത്താക്കി. ഡൽഹി ക്യാപ്റ്റനെ കമലേഷ് നഗർകൊടി പിടികൂടുകയായിരുന്നു. ഷിംറോൺ ഹെട്മെയർ (10), മാർക്കസ് സ്റ്റോയിനിസ് (6), അക്സർ പട്ടേൽ (9) എന്നിവരെക്കൂടി പുറത്താക്കി ചക്രവർത്തി 5 വിക്കറ്റ് നേട്ടം കുറിച്ചു. ഹെട്മെയറിനെയും സ്റ്റോയിനിസിനെയും ത്രിപാഠി പിടികൂടിയപ്പോൾ അക്സർ ക്ലീൻ ബൗൾഡായി.
എട്ടാം വിക്കറ്റിൽ റബാഡ-അശ്വിൻ സഖ്യം 20 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. റബാഡയെ (9) പുറത്താക്കിയ കമ്മിൻസ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റബാഡയെ ത്രിപാഠി പിടികൂടുകയായിരുന്നു. അവസാന ഓവറിൽ തുഷാർ ദേശ്പാണ്ഡെ (1) ഓയിൻ മോർഗൻ്റെ കൈകളിൽ എത്തിച്ച ലോക്കി ഫെർഗൂസനും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. കളി അവസാനിക്കുമ്പോൾ ആർ അശ്വിൻ (14), ആൻറിച് നോർക്കിയ (0) എന്നിവർ പുറത്താവാതെ നിന്നു.
click on malayalam character to switch languages