തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസിൽ പ്രതിസ്ഥാനത്തുള്ള വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും െഎ.ടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം വഴി നടന്ന കള്ളക്കടത്ത് കേസിൽ ഏത് അന്വേഷണ ഏജൻസിയുമായും സംസ്ഥാന സർക്കാർ സഹകരിക്കുമെന്നും കേന്ദ്രസർക്കാറാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു.
കേന്ദ്രത്തിനു കീഴിലുള്ള വിമാനത്താവളത്തിൽ നടന്ന കള്ളക്കടത്ത് സംസ്ഥാന സർക്കാറുമായി എങ്ങനെ ബന്ധപ്പെടും. അവിടെ നടക്കുന്ന അപാകതകൾ പരിഹരിക്കാൻ സംവിധാനങ്ങളുണ്ട്. അതിെൻറ പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസ് ഫോഴ്സ് പ്രവർത്തിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം:
ഇപ്പോൾ നടക്കുന്ന കള്ളക്കടത്ത് കേസ് സംസ്ഥാന സർക്കാറുമായി എങ്ങനെയാണ് ബന്ധപ്പെടുക? ഈ പാർസൽ സംസ്ഥാന സർക്കാർ ഏജൻസിക്കാണോ വന്നത്? ഇത് വന്നത് യു.എ.ഇ കോൺസുലേറ്റിനാണ്. യു.എ.ഇ കോൺസുലേറ്റിൻെറ അധികാരപത്രവുമായാണ് പാർസൽ വാങ്ങാൻ ആളുകൾ പോയത്. സംസ്ഥാന സർക്കാറിന് ഇതിൽ ഒരു റോളുമില്ല. നിങ്ങളെ പോലെ കേട്ട വിവരം മാത്രമേ സർക്കാറിനും ഉള്ളൂ -മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തുള്ള എല്ലാ വിമാനത്താവളവും കേന്ദ്ര സർക്കാറിന് കീഴിലാണ്. അവിടെ കാര്യങ്ങൾ നടത്താൻ കേന്ദ്രസർക്കാർ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു സംസ്ഥാനത്തെ സർക്കാറിനും അതിൽ ഒന്നും ചെയ്യാനാവില്ല. പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്. കള്ളക്കടത്ത് കാലങ്ങളായി നടക്കാറുണ്ട്. ഇത് തടയാനാണ് കസ്റ്റംസ് സംവിധാനം. അവർ ഫലപ്രദമായി ഇടപെടുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
‘വിവാദ വനിതയുടെ നിയമനം പ്ലേസ്മെൻറ് ഏജൻസി വഴി’
കേസിൽ പ്രതിയാക്കപ്പെട്ട വിവാദ വനിതക്ക് ഐ.ടി വകുപ്പുമായി നേരിട്ട് ബന്ധമില്ല. ചില പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവർ ചെയ്യുക മാത്രമായിരുന്നു. ഇവരെ ജോലിക്കെടുത്തത് പ്ലേസ്മെൻറ് ഏജൻസി വഴിയാണ്. താൽക്കാലിക നിയമനം അസ്വാഭാവിക കാര്യമല്ല. മുമ്പും ഇത്തരം നിയമനം നടക്കാറുണ്ട്.
വിവാദ വനിതയുടെ പഴയ നിയമനത്തിൽ സർക്കാറിന് പങ്കില്ല. ഇവർക്ക് സംസ്ഥാന സർക്കാറുമായി നേരിട്ട് ബന്ധമില്ല. ഏജൻസിക്ക് നൽകിയ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റിൽ ഉള്ളത് യു.എ.ഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റിലും ജോലി ചെയ്ത കാര്യമാണ്. യു.എ.ഇ കോൺസുലേറ്റിലെ നിയമനവും എയർ ഇന്ത്യാ സാറ്റ്സിലെ നിയമനവും സർക്കാർ അറിവോടെയല്ലല്ലോ. ഈ നിയമനം ഏതെങ്കിലും ശുപാർശയുടെ പുറത്താണോ എന്ന് അന്വേഷിച്ച് കണ്ടെത്തണം.
സ്വർണക്കടത്ത് നടന്നു എന്നത് ശരി. പിടികൂടി എന്നതും ശരി. എന്നാൽ, കേരള സർക്കാറുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഈ വിവാദ വനിതയുടെ നേതൃത്വത്തിൽ നടന്നിട്ടില്ല. സർക്കാർ പ്രോജക്ടിൽ ഒരു തട്ടിപ്പും നടന്നിട്ടില്ല.
‘അന്വേഷണത്തിന് എല്ലാ സഹകരണവും സർക്കാർ നൽകും’
കേന്ദ്രസർക്കാറാണ് സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തേണ്ടത്. അതിന് എല്ലാ സഹകരണവും സർക്കാർ നൽകും. ഈ സർക്കാറിൻെറ നാലുവർഷ ഭരണത്തിൽ ഒരു കുറ്റവാളികളെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല.
ഈ വിവാദ വനിതയുടെ മുൻകാല ജോലിയുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്, ആ കേസിൽ ഇവരെ പ്രതിചേർക്കാം എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് ഒരു മാന്യദേഹം പറഞ്ഞ ആരോപണം മാധ്യമങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഒാഫിസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുടെ മെറിറ്റ് ആരും അന്വേഷിച്ചില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് പറഞ്ഞതോടെ എല്ലാ കെട്ടുകഥകളും പൊളിഞ്ഞില്ലേ… നുണക്കഥകൾക്ക് അത്രയേ ആയുസ്സുള്ളൂ.
‘‘ഇതിനേക്കാൾ അപ്പുറമുള്ള പലതും ഞാൻ കണ്ടിട്ടുണ്ട്’’
ആരോപണങ്ങളെ കുറിച്ച് വേവലാതിയില്ല. ഇതൊന്നും പരിചയമില്ലാത്ത കാര്യമല്ലാത്തത് കൊണ്ട് എനിക്ക് വേവലാതി ഇല്ല. ഇതിനേക്കാൾ അപ്പുറമുള്ള പലതും ഞാൻ കണ്ടിട്ടുണ്ട്. വിവാദത്തിന് ഇരയായ വനിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ശിവശങ്കറിൻെറ
പേര് പരാമർശിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി. അതിനർഥം അദ്ദേഹത്തിന് ഇതിൽ നിയമപരമായ പങ്കുണ്ടെന്നല്ല. ആരോപണവിധേയൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ വേണ്ട എന്ന നിലയിലാണ്. ഇങ്ങനൊരു നിലപാട് യു.ഡി.എഫിന് സ്വീകരിക്കാൻ പറ്റുമോ?
ചിന്തിക്കാൻ പറ്റുമോ..
തിരെഞ്ഞെടുപ്പിന് മാസങ്ങളേ ഉള്ളൂ. അതിന് വേണ്ടി പുകമറ സൃഷ്ടിക്കുകയാണ് പലരും. ഉപ്പുതിന്നവരാരാണോ..അവർ വെള്ളം കുടിക്കട്ടെ.
സംസ്ഥാന സർക്കാറിൻെറ ശുപാർശയിലല്ല അവർ കോൺസുലേറ്റിലും എയർ ഇന്ത്യാ സാറ്റ്സിലും എത്തിയത്. അതിന് ശുപാർശ ചെയ്തവരാരാണ് എന്നത് അന്വേഷിച്ചു പുറത്തുവരെട്ട. ഇപ്പോ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഏതന്വേഷണവും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. ഏത് ഏജൻസി അന്വേഷിക്കുന്നതിനും ഒരു തടസ്സവുമില്ല. ആരന്വേഷിക്കണമെന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്.
യു.എ.ഇ കോൺസുലേറ്റ് നടത്തിയ ഒരു ഇഫ്താർ പാർട്ടിയിൽ പങ്കെടുത്ത ദൃശ്യവുമായി മറ്റൊരുദൃശ്യം കൂട്ടിച്ചേർത്ത് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന തായി ഒരു ചാനൽ വാർത്ത പ്രചരിപ്പിച്ചു. അതിനെതിരെ നിയമ നടപടി എടുക്കും.
‘‘നിങ്ങളെ പോലെയാണ് എല്ലാവരും എന്നാണോ കരുതിയത്?’’
പ്രതിപക്ഷ നേതാക്കളും ബി.ജെ.പി നേതാവും എന്താ കരുതിയത്? നിങ്ങളെ പോലെയാണ് എല്ലാവരും എന്നാണോ? അവർക്ക് പല പഴയ കഥകളും ഓർമ വരുന്നുണ്ടാകും അല്ലേ? ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. ആ കാര്യം മനിസിലിരിക്കട്ടെ. ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിയവർക്ക് എല്ലാവരും അത്തരം ചളിയിൽ മുങ്ങാൻ ആഗ്രഹമുണ്ടാകം. ഞങ്ങൾ അത്തരം കളരിയിലല്ല വളർന്നത് -മുഖ്യമന്ത്രി പറഞ്ഞു.
click on malayalam character to switch languages