കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സാക്ഷിയായ നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറൻറ്. വെള്ളിയാഴ്ച ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. ഹാജരാകാത്തതിനെത്തുടർന്നാണ് എറണാകുളം അഡീഷനൽ െസഷൻസ് ജഡ്ജി ഹണി എം.വർഗീസ് വാറൻറ് പുറപ്പെടുവിച്ചത്.
കുഞ്ചാക്കോ ബോബൻ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാൻ തീരുമാനിച്ചത്.
ഇതിൽ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹൻദാസും സംയുക്താ വർമയും രാവിലെ തന്നെ കോടതിയിലെത്തി. എന്നാൽ, സംയുക്ത വർമയെ വിസ്തരിക്കുന്നത് ഒഴിവാക്കി. ഇരുവരോടും ചോദിക്കാനുള്ളത് സമാന കാര്യങ്ങളായതിനാലാണ് ഗീതുമോഹൻദാസിനെ മാത്രം വിസ്തരിച്ചത്. 11 മുതൽ 1.30 വരെയും 2.30 മുതൽ 4.15 വരെയുമാണ് ഗീതു മോഹൻദാസിനെ വിസ്തരിച്ചത്.
ഇതിന് ശേഷം 16 ാം സാക്ഷിയായ കുഞ്ചാക്കോ ബോബെൻറ ഊഴമായിരുന്നു. എന്നാൽ, അവധി അപേക്ഷ നൽകുകയോ വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് വാറൻറ് ഉത്തരവിട്ടത്. കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വാറൻറ് കൈമാറിയത്. മാർച്ച് നാലിന് ഹാജരാവാൻ നിർദേശിച്ച് നോട്ടീസ് നൽകാനും സ്റ്റേഷൻ ജാമ്യം അനുവദിക്കാനുമാണ് കോടതി നിർദേശം. ശനിയാഴ്ച വിസ്തരിക്കാനിരുന്ന സംവിധായകൻ ശ്രീകുമാര മേനോനെയും വിസ്തരിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഇനി മാർച്ച് നാലിനാവും വിചാരണ തുടരുക. അന്നേ ദിവസം, കുഞ്ചാക്കോ ബോബനെ കൂടാതെ റിമി ടോമി, നടൻ മുകേഷ്, പ്രൊഡക്ഷൻ കൺട്രോളർ ബോബിൻ എന്നിവരെയാവും വിസ്തരിക്കുക
click on malayalam character to switch languages