ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് മുൻപായി തന്നെ യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാറുകളിൽ വ്യക്തമായ ധാരണകൾ ഉണ്ടാക്കാൻ മേയും യൂറോപ്യൻ യൂണിയൻ നേതാക്കളും ശ്രമിക്കുമ്പോഴും, കരാറുകളില്ലാതെ പുറത്ത് പോകാനാണ് ബ്രിട്ടനിലെ ഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെടുന്നതെന്നാണ് ഇന്നലെ പുറത്തിറങ്ങിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച മേയുടെ ചേക്കേഴ്സ് പദ്ധതി ബ്രെക്സിറ്റ് അനുകൂലികളും പ്രതികൂലികളും ഒരുപോലെയാണ് എതിർത്തത്. ചേക്കേഴ്സ് പദ്ധതിയിലെ കസ്റ്റംസ് ബിൽ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോമൺസിൽ പാസ്സാക്കിയെടുത്തത്. അത് തന്നെ ബ്രെക്സിറ്റ് അനുകൂലികളുടെ ആവശ്യമനുസരിച്ച് കാതലായ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രം.
അതിനിടെ മേയുടെ ചെക്കേഴ്സ് പദ്ധതിയിൽ പ്രതിഷേധിച്ച് പ്രതിരോധമന്ത്രി ഗെറ്റോ ബോബും തത്സ്ഥാനം രാജി വച്ചിരുന്നു. മെയ് മന്ത്രിസഭയിൽ നിന്ന് ഇത് പത്താമത്തെയാളാണ് രാജി വച്ച് ടോറി വിമതവിഭാഗത്തോടൊപ്പം ചേർന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിലും വിമതവിഭാഗം സർക്കാരിനെതിരായാണ് വോട്ട് ചെയ്തത്.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ബ്രിട്ടന്റെ കാലുകള്‍ കെട്ടിവെയ്ക്കുന്നതിന് തുല്യമാകുമെന്ന് വ്യക്തമായതോടെയാണ് വാക്ക്ഔട്ട് നടത്തിയാലും തെറ്റില്ലെന്ന് ഇരട്ടിയിലേറെ വോട്ടര്‍മാര്‍ ചിന്തിക്കുന്നത്. കരാര്‍ ഇല്ലാതെ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പുകളും പ്രധാനമന്ത്രി നടത്തണമെന്ന വ്യക്തമായ സൂചനയാണ് സര്‍വ്വെ ഫലമെന്ന് യൂറോപ്പ് വിരുദ്ധ എംപിമാര്‍ തെരേസ മേയെ ഓര്‍മ്മിപ്പിക്കുന്നു. കരാര്‍ നേടാതെ ഇറങ്ങിപ്പോന്നാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് യൂറോപ്പ് പ്രേമികള്‍ ഭയപ്പെടുത്തുന്നത്.
താല്‍ക്കാലികമായി ഒരു ഇളക്കം ഉണ്ടാകുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സുഗമമാകുമെന്ന് ബ്രക്‌സിറ്റ് അനുകൂലികള്‍ പ്രഖ്യാപിച്ചു. ഇയുവുമായി കരാറില്ലെങ്കില്‍ ലോക വ്യാപാര സംഘനയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി വ്യാപാരം നടത്തണമെന്ന് മുന്‍ ടോറി നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു. ഭൂരിഭാഗം രാഷ്ട്രങ്ങളും ഈ രീതിയിലാണ് വ്യാപാരം നടത്തുന്നത്. ഇയു-യുഎസ് വ്യാപാരം പോലും നടക്കുന്നത് ഡബ്യുടിഒ നിബന്ധനകള്‍ അനുസരിച്ചാണ്, സ്മിത്ത് ചൂണ്ടിക്കാണിച്ചു.
ഈ രീതിയെ പിന്തുണച്ച് മുന്‍ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേലും രംഗത്തെത്തി. പുതിയ വ്യാപാര കരാറുകള്‍ സ്വന്തമാക്കാന്‍ ഇത് ബ്രിട്ടന് സ്വാതന്ത്ര്യം നല്‍കും, ഇത് ആഘോഷിക്കേണ്ട കാര്യമാണ്, പട്ടേല്‍ വ്യക്തമാക്കി. കരാര്‍ നേടാതെ പുറത്തിറങ്ങുന്ന കാര്യത്തില്‍ ഇത്രയും പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ കടുപ്പമേറിയ ബ്രക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ ആശങ്ക.
click on malayalam character to switch languages