നിഷ്നി: വാനോളം പ്രതീക്ഷകളുമായി ലോകകപ്പിൽ അരങ്ങേറാനെത്തിയ പാനമയുടെ വലയിൽ ഗോൾ ആറാട്ട് നടത്തി ഇംഗ്ലണ്ട് ഗ്രൂപ് ‘ജി’യിൽ നിന്നും പ്രീക്വാർട്ടറിലേക്ക്. ഏകപക്ഷീയമായി മാറിയ പോരാട്ടത്തിൽ 6-1നാണ് ഇംഗ്ലണ്ടുകാർ പാനമയെ പാപ്പരാക്കിയത്. നായകൻ ഹാരികെയ്ൻ ഹാട്രിക് ഗോളുമായി ലോകകപ്പിലെ ഗോൾപട്ടികയിൽ ഒന്നാമതെത്തിയപ്പോൾ രണ്ട് ഹെഡർ ഗോളുകളിലൂടെ പ്രതിരോധ താരം ജോൺ സ്റ്റോൺസും തിളങ്ങി. ജെസി ലിൻഗാഡിെൻറ വകയായിരുന്നു മറ്റൊരു ഗോൾ.
3-1-4-2 ഫോർമേഷനിൽ പ്രതിരോധം മറന്ന് മുഴുസമയ അറ്റാക്കിങ് മൂഡിലായിരുന്ന സൗത് ഗെയ്റ്റിെൻറ ഇംഗ്ലീഷ് പട ആരാധകരെ ആവേശത്തിലേറ്റുന്ന വിജയം നേടിയെങ്കിലും 78ാം മിനിറ്റിൽ പിറന്ന പാനമയുടെ ഏക ഗോൾ അവരെ വേട്ടയാടും. ഫ്രീകിക് ഷോട്ടിനെ, വിള്ളൽവീണ പ്രതിരോധമതിലിനിടയിൽ നുഴഞ്ഞുകയറി ബൂട്ട് വെച്ച് വലയിലാക്കിയ ഫിലിപ് ബലോയ് പാനമയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിെൻറ പ്രതിരോധവീഴ്ച തുറന്നുകാട്ടുന്നതായി. ആദ്യ മത്സരത്തിൽ തുനീഷ്യക്ക് മുന്നിലും ഇംഗ്ലണ്ട് ഒരു ഗോൾവഴങ്ങിയിരുന്നു. ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കുന്ന ബെൽജിയം-ഇംഗ്ലണ്ട് പോരാട്ടമാവും സൗത് ഗെയ്റ്റിനെ കാത്തിരിക്കുന്ന യഥാർഥ പരീക്ഷ.
ഹാരികെയ്ൻ, സ്റ്റർലിങ് കൂട്ടിന് ആക്രമണ ചുമതല നൽകി, ലിൻഗാഡ്, റുബൻ ലുഫ്റ്റസ്, ട്രിപ്പിയർ, യങ് മധ്യനിരയിലൂടെ കളംഭരിക്കാനുള്ള കോച്ചിെൻറ തന്ത്രങ്ങൾക്ക് ഫുൾമാർക്ക് ലഭിക്കുന്നതായിരുന്നു അന്തിമ ഫലം. എട്ടാം മിനിറ്റിൽ കോർണർ കിക്കിനെ ഹെഡറിലൂടെ വലയിലെത്തിച്ച് സ്റ്റോൺസ് നൽകിയ തുടക്കം ഇംഗ്ലണ്ടിനെ അടിമുടി പ്രചോദിപ്പിച്ചു. പിന്നെ, കണ്ടത് കളിമറന്ന് ഗുസ്തിപിടിച്ചു തുടങ്ങിയ പാനമ ഗോൾമുഖത്ത് പെനാൽറ്റിയും, ഹെഡ്ർ-ലോങ്റേഞ്ചുകളുമായി ഇംഗ്ലണ്ട് നിറഞ്ഞാടുന്നത്. ഒന്നാം പകുതിയിൽ തന്നെ 5-0ത്തിന് മുന്നിട്ടുനിന്ന ഇംഗ്ലീഷുകാർ രണ്ടാം പകുതിയിൽ പരിക്ക് ഭയന്നും വിജയ മൂഡിലുമായിരുനു കളി പൂർത്തിയാക്കിയത്. ജാമി വാഡി, ഫാബിയൻ ഡെൽഫ്, ഡാനി റോസ് എന്നിവർ രണ്ടാം പകുതിയിൽ കളത്തിലെത്തി.
click on malayalam character to switch languages