കടുത്ത ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുന്ന എൻ എച്ച് എസുകളിൽ വിദേശ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിൽ ട്രസ്റ്റുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുവെന്ന് ഒരു മുതിർന്ന എൻ എച്ച് എസ് ഒഫീഷ്യൽ വ്യക്തമാക്കുന്നു. വിദേശ നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസില്‍ ജോലി ലഭിക്കാനുള്ള ഒരു പ്രധാന കടമ്പയാണ് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍. ഇത് പാസായാല്‍ മാത്രമാണ് എന്‍എച്ച്എസിലെ ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇവര്‍ക്ക് സാധിക്കൂ. റിക്രൂട്ടുകളുടെ ഇംഗ്ലീഷ് സ്‌കില്‍ തെളിയിക്കാന്‍ ആവശ്യമായ പരിശീലനത്തിനായി 400 പൗണ്ട് വരെ എന്‍എച്ച്എസ് നല്‍കുന്നുവത്രേ. ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്ന ആശുപത്രികളാണ് വിദേശ നഴ്‌സുമാര്‍ക്ക് ഈ സഹായം ചെയ്തുനല്‍കുന്നത്. പല ഇന്‍സെന്റീവുകളില്‍ ഒന്ന് മാത്രമാണ് ഈ ടെസ്റ്റ് സഹായം.
നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോള്‍ നാട്ടിലേക്കുള്ള റിട്ടേണ്‍ ഫ്‌ളൈറ്റിന് ആവശ്യമായ 293 പൗണ്ട്, റിക്രൂട്ട് ചെയ്യുന്നവരുടെ പ്രാഥമിക യുകെ വിസയ്ക്ക് 428 പൗണ്ട്, ഹൃസ്വകാലത്തേക്ക് സബ്‌സിഡി നിരക്കില്‍ താമസം എന്നിവയും എന്‍എച്ച്എസ് ആശുപത്രികള്‍ ചെയ്തുനല്‍കുന്നു. എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള സുപ്രധാന പരീക്ഷയില്‍ ഇരിക്കാന്‍ 992 പൗണ്ട് ബില്ലും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അടയ്ക്കുന്നുണ്ട്.
ഫിലിപ്പൈന്‍സ് ആസ്ഥാനമായുള്ള ചെഷാം റിക്രൂട്ട്‌മെന്റ് രണ്ട് എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സ്ഥിരജോലിയ്ക്ക് സ്‌കൈപ്പ് ഇന്റര്‍വ്യൂ വരെ വാഗ്ദാനം ചെയ്യുന്നു. മെയ്ഡ്‌സ്റ്റോണ്‍ & ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലിക്കായി ഉദ്യോഗാര്‍ത്ഥി രജിസ്റ്റര്‍ ചെയ്ത ജനറല്‍ നഴ്‌സാകണം, നാല് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം, ഇതിന് ശേഷം 18 മാസത്തെ അക്യൂട്ട് കെയര്‍ പരിചയവും വേണം. ഇംഗ്ലീഷ് ടെസ്റ്റിന് ആവശ്യമായ 400 പൗണ്ട് ട്രസ്റ്റ് തിരികെ നല്‍കുമെന്നും ഈ സ്ഥാപനം വെളിപ്പെടുത്തുന്നു. ഈ മാസം പുതിയ 44 നഴ്‌സുമാര്‍ ഈ വഴി എത്തുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് വക്താവ് പറഞ്ഞു. 33 പേര്‍ വിദേശ നഴ്‌സുമാരാണ്. 2018/19 വര്‍ഷത്തില്‍ 550 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും, ഇവരില്‍ 306 പേര്‍ വിദേശികളാകും, ട്രസ്റ്റ് പറഞ്ഞു.
അതേ സമയം മറ്റ് ട്രസ്റ്റുകൾ 3000 പൗണ്ട് വരെ റീലൊക്കേഷന് വേണ്ടി ലോണായി അനുവദിക്കുന്നുണ്ട്. നേഴ്‌സുമാർ എത്തുന്ന ദിവസം തന്നെ 500 പൗണ്ട് കാശായും നൽകുന്നുണ്ട്. ഇത് ശമ്പളം ലഭിക്കുന്നതിനനുസരിച്ച് ആറു മാസമായി തിരികെ നൽകിയാൽ മതിയാകും. സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയിലും ഇതിനകം തന്നെ മുപ്പതോളം പുതിയ നേഴ്‌സുമാർ എത്തിയിട്ടുണ്ട്. ഇതിൽ തന്നെ പകുതിയിലധികവും ഇന്ത്യയിൽ നിന്നുള്ളവരാണ്.
എന്നാൽ മിഡ്‌ലാൻഡ്‌സിലെ ഒരു ആശുപത്രിയിൽ നിന്ന് 115 നേഴ്‌സുമാരുടെ തസ്തികകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ £19,000 മുടക്കി വിദേശത്ത് പോയ എൻ എച്ച് എസ് സംഘത്തിന് നിരാശയായിരുന്നു ഫലം. റിപ്പോർട്ടുകൾ പ്രകാരം റിക്രൂട്ട് ചെയ്ത നഴ്‌സുമാരിൽ 108 പേരെയും ഇംഗ്ലീഷ് ടെസ്റ്റ് പാസാകാത്തത് മൂലം തിരിച്ചയക്കേണ്ടി വന്നു. അത്കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ കുടിയേറ്റക്കാരായ നേഴ്‌സുമാർക്ക് വേണ്ടി നികുതി ദായകന്റെ പണം ചിലവാക്കുന്നുവെന്ന ആരോപണവും ചില പ്രമുഖ മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്.
click on malayalam character to switch languages