പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായികോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടു പോയ കെവിനെ പുഴയിൽ തള്ളിയിട്ട് കൊന്നതാണെന്ന നിർണായക സൂചന നൽകി പ്രതികളിലൊരാളുടെ മൊഴി. കേസിൽ പിടിയിലായ നാലു പ്രതികളുമായി മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയേക്കര തോട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണിത്. ഈ മൊഴി കേന്ദ്രീകരിച്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ 27 നു പുലർച്ചെ ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള വീട് ആക്രമിച്ച് ഗുണ്ടാ സംഘം കെവിനെയും, ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടു പോയത്. കെവിനും പുനലൂർ സ്വദേശിയായ നീനുവും തമ്മിലുള്ള ബന്ധത്തിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത്.
കഴിഞ്ഞ 27 നു നടന്ന സംഭവങ്ങൾ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് പുനരവതരിപ്പിക്കുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ മാന്നാനത്തെ വീട്ടിൽ, രാത്രി ഒന്നരയോടെയാണ് പൊലീസ് തെളിവെടുപ്പിനായി എത്തിയത്. പൊലീസിനോടൊപ്പം പ്രതികളാരും ഉണ്ടായിരുന്നില്ല. അക്രമം നടക്കുമ്പോൾ ഷാനുവും, സസ്പെഷൻഷനിലായ എ.എസ്.ഐ ബിജുവും, ഡ്രൈവർ സി.പി.ഒ അജയകുമാറും വീടിനു മീറ്ററുകൾ അകലെ കുട്ടോമ്പുറത്തുണ്ടായിരുന്നു. അക്രമ സംഭവങ്ങളുടെ ശബ്ദം ഈ റോഡിൽ നിന്നാൽ കേൾക്കാനാവുമോയെന്നും പരിശോധിച്ചു. , ശബ്ദങ്ങളൊന്നും കേൾക്കില്ലെന്നു വ്യക്തമായി.
തുടർന്ന്, പൊലീസ് സംഘം പ്രതികളായ നിയാസ്, ഫസൽ, നിഷാദ്, വിഷ്ണു എന്നിവരുമായി തെന്മലയ്ക്ക് തിരിച്ചു. മൃതദേഹം കിടന്ന സ്ഥലം കാട്ടിക്കൊടുത്ത നിയാസിനെ മാത്രമാണ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. സംഭവത്തിനു ശേഷം ഇവർ ഒത്തുകൂടിയ തട്ടുകടയിലും തെളിവെടുത്തു. ഓരോ സ്ഥലവും പ്രതികൾ പിന്നിട്ട അതേ സമയത്തു തന്നെയാണ് അന്വേഷണ സംഘവും പിന്നിട്ടത്. ഇടയ്ക്കു പ്രതികളുടെ സംസാരവും, ഫോൺവിളികളും പകർത്തി. കേസിൽ നിർണായകമായേക്കാവുന്ന 27 തൊണ്ടി മുതലുകളും പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും കണ്ടെടുത്തു. 13 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ഇന്ന് അപേക്ഷ നൽകിയേക്കും.
click on malayalam character to switch languages