ചെങ്ങന്നൂർ: വാശിയേറിയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തകർപ്പൻ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 67303 വോട്ട് സജി ചെറിയാന് ലഭിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്തും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തും എത്തി. വിജയകുമാറിന് 46347 വോട്ടും ശ്രീധരൻപിള്ള 35270 വോട്ടും പിടിച്ചു.
2016ലെ വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.കെ രാമചന്ദ്രൻ നായർ നേടിയ 7983 വോട്ട് ഭൂരിപക്ഷം സജി ചെറിയാൻ മൂന്നിരട്ടിയായി വർധിപ്പിച്ചു. 2016ൽ 52880 വോട്ടാണ് രാമചന്ദ്രൻ നായർ ആകെ നേടിയത്.
അതേസമയം, 2016ലെ വോട്ടുനിലയായ 44897 യു.ഡി.എഫ് സ്ഥാനാർഥി 46347 ആയി ഇത്തവണ ഉയർത്തി. എന്നാൽ, ബി.ജെ.പി വൻ പരാജയമാണ് രുചിച്ചത്. കഴിഞ്ഞ തവണ മൽസരിച്ച ശ്രീധരൻപിള്ളയെ തന്നെയാണ് ഇത്തവണയും എൻ.ഡി.എ സ്ഥാനാർഥിയത്. 2016ൽ 42682 വോട്ട് നേടിയ ശ്രീധരൻപിള്ളക്ക് ഇത്തവണ 35270 വോട്ട് നേടാനെ കഴിഞ്ഞിള്ളൂ.
ചെങ്ങന്നൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്, തിരുവന്‍വണ്ടൂര്‍, വെണ്മണി, ചെന്നിത്തല എന്നീ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായി ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർഥി നേടാൻ സാധിച്ചു.
click on malayalam character to switch languages