കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തിരിക്കര സൂപ്പിക്കടയിൽ വളച്ചുകെട്ടിയിൽ മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സ്വാലിഹും നേരത്തെ നിപ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
മൂസയുടെ രണ്ടാമത്തെ മകൻ സാബിത്ത് (23) ഈ മാസം അഞ്ചിനാണ് പനി ബാധിച്ച് മരിച്ചത്. അൾസറിനെ തുടർന്ന് വിദേശത്തുനിന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു സാബിത്ത്. മരണകാരണം ഉദരസംബന്ധമായ രോഗമാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. എന്നാൽ, സാബിത്ത് മരിച്ച് അഞ്ചാം നാൾ ജ്യേഷ്ഠൻ സ്വാലിഹിനും പനി വന്നു. തുടർന്നുള്ള ദിവസങ്ങളിൽ പിതാവ് മൂസക്കും സ്വാലിഹ് നിക്കാഹ് കഴിച്ച ആത്തിഫക്കും സ്വാലിഹിെൻറ മൂത്തുമ്മ മറിയത്തിനും പനി ബാധിക്കുകയായിരുന്നു. ഇവരിൽ സ്വാലിഹും മറിയവും കഴിഞ്ഞദിവസങ്ങളിൽ മരിച്ചു. ആത്തിഫക്ക് നിപയല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 11 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഏഴെണ്ണമടക്കം 160 സാമ്പിളുകളാണ് മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്. അതേസമയം, നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള മരുന്ന് വൻതോതിൽ മെഡിക്കൽ കോളജിലെത്തിച്ചിട്ടുണ്ട്. റിപാവിറിൻ എന്ന മരുന്നാണ് കെ.എം.എസ്.സി.എൽ മുഖേന എത്തിച്ചത്. മലേഷ്യയിൽ രോഗം പടർന്നുപിടിച്ച കാലത്ത് നൽകിയ മരുന്നാണ് റിപാവിറിൻ.
ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എട്ടുപേരെ രോഗമില്ലെന്ന് കണ്ട് വിട്ടയച്ചു. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിൽ ഒമ്പതുപേരാണുള്ളത്. ഇതിൽ മലപ്പുറത്തെ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സംശയിക്കുന്ന കേസുകളിൽ രണ്ടുപേർ കുട്ടികളാണ്. ഇവർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കല്ലായിയിൽനിന്നുള്ള ഒമ്പതുവയസ്സുകാരിയും കൂത്താളിയിൽനിന്നുള്ള ആറുവയസ്സുകാരനുമാണ് ഇവർ. പനി, ന്യൂമോണിയ, എൻസഫലൈറ്റിസ് തുടങ്ങിയ അസുഖങ്ങളോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. തുടർന്ന് സാമ്പിൾ മണിപ്പാൽ വൈറസ് റിസർച്ച് സെൻററിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
click on malayalam character to switch languages