തിരുവനന്തപുരം: ലോങ് മാർച്ച് ഉൾപ്പെടെ കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഭീഷണിക്കിടെ ശമ്പള പരിഷ്കരണം സംബന്ധിച്ച വിജ്ഞാപനം രാത്രിയോടെ സർക്കാർ പുറത്തിറക്കി. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമംവേതനം പുതുക്കിനിശ്ചയിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിലവിൽ 8975 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാനശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. പുതുക്കിയ വേതന വർധനവിന് 2017 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും.ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000 രൂപമുതൽ 22,090 രൂപ വരെ അടിസ്ഥാനശമ്പളവും പരമാവധി 12.5 ശതമാനം വരെ അധിക അലവൻസും ലഭിക്കും.
ഇതര പാരാമെഡിക്കൽ വിഭാഗം ജീവനക്കാർക്ക് 16,400 രൂപമുതൽ അടിസ്ഥാനശമ്പളവും പരമാവധി 15 ശതമാനം വരെ അധിക അലവൻസും ലഭിക്കും. മേൽപറഞ്ഞ വേതനത്തിന് പുറമെ സർവിസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെൻറ് എന്നിവയും ലഭിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും.
7775 രൂപ അടിസ്ഥാനശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവിഭാഗം ജീവനക്കാർക്ക് 16,000 രൂപ അടിസ്ഥാനവേതനവും പരമാവധി 2,000 രൂപവരെ അധിക അലവൻസും ലഭിക്കും. 7825 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന പാരാമെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാനവേതനവും പരമാവധി 2,460 രൂപ വരെ അധിക അലവൻസിനും അർഹതയുണ്ട്. മേൽപറഞ്ഞതുകൂടാതെ 2017 ഒക്ടോബർ ഒന്നുമുതലുള്ള ക്ഷാമബത്തക്കും സർവിസ് വെയിറ്റേജ്, വാർഷിക ഇൻക്രിമെൻറ് എന്നിവക്കും ജീവനക്കാർക്ക് അർഹതയുണ്ടായിരിക്കും.
click on malayalam character to switch languages