വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ വച്ച് മരിച്ച ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എസ് ഐ ദീപകെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതികള്‍. വരാപ്പുഴ സ്റ്റേഷനില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നും പ്രതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശ്രീജിത്തിന്റെ വയറിന് ചവിട്ടി. പൊലീസ് തങ്ങളെയും മര്‍ദ്ദിച്ചു. ശ്രീജിത്തിനെ മര്‍ദ്ദിച്ചതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്നും പ്രതികള്‍ പറഞ്ഞു.
ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. അതേസമയം ശ്രീജിത്തിനെ പോലീസുകാർ ഉരുട്ടിക്കൊലപ്പെടുത്തിയതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. രണ്ടു തുടകളിലും ഗുരുതരമായ വിധത്തിൽ ക്ഷതമേറ്റത് ക്രൂരമായ രീതിയിൽ ഉരുട്ടൽ നടത്തിയതിനെ തുടർന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രത്യേകടൈഗര് ഫോഴ്സ് അംഗങ്ങളായ മൂന്ന് പൊലീസുകാരും വരാപ്പുഴ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് സംബന്ധിച്ച് വൈരുദ്ധ്യമുള്ള മൊഴികളാണ് അന്വേഷണ സംഘത്തിന് നല്‍കുന്നത്. വീട്ടില്‍ നിന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടൈഗര്‍ ഫോഴ്സ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരുന്നുവെന്നാണ് സ്റ്റേഷനിലെ പൊലീസിന്റെ നിലപാട്. എന്നാല്‍ തങ്ങള്‍ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്ന് ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ടൈഗര്‍ ഫോഴ്സ് സംഘത്തിന്റെ മൊഴി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ സിഐയും വരാപ്പുഴ എസ്ഐയും അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയും എസ്പിയുടെ സ്ക്വാഡിലുള്ള മൂന്ന് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ഏഴുപെരെയും ആലുവ പൊലീസ് ക്ലബില്‍ വച്ച്, കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അേേന്വഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്.
അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ പ്രത്യേക ടൈഗര്‍ ഫോഴ്സ് സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും അടക്കമുള്ള ബന്ധുക്കള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുള്ളത്. ഈ മൊഴി ടൈഗര്‍ ഫോഴ്സ് സംഘത്തിന് കുരുക്കായിട്ടുണ്ട്. എന്നാല്‍ ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ വച്ച് ഉരുട്ടല്‍ അടക്കമുള്ള ക്രൂരമര്‍ദ്ദനത്തിന് വിധേയനാകേണ്ടിവന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാപ്പുഴ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പൊലീസുകാരെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ കസ്റ്റഡി മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.
പൊലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. ഇവരുടെ മൊബൈല്‍ കോള്‍ ലിസ്റ്റും സംഘം പരിശോധിക്കും.
വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടിൽ വാസുദേവൻ (54) വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയിരുന്നു. മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകൻ വിനീഷും കൂടി സുമേഷിന്റെ വീട്ടിൽ ചെന്നു. ഈ സമയത്ത് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്നു നടന്ന അടിപിടിയിൽ സുമേഷിന്റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.
പിന്നീട് ഉച്ചയോടെ സുമേഷും സുഹൃത്തുക്കളും ചേർന്ന് വാസുദേവന്റെ വീട് അടിച്ചു തകർക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂർണമായും തകർത്തു. എതിർക്കാൻ ശ്രമിച്ച വാസുദേവന്റെ ഭാര്യ സീതയേയും മക്കളെയും അക്രമികൾ മർദിച്ചതായി പൊലീസ് പറഞ്ഞിരുന്നു. അക്രമികൾ പോയശേഷം വിനീഷും സീതയും ചേർന്ന് വരാപ്പുഴ പോലീസിൽ പരാതി നൽകാൻപോയ സമയത്താണ് വാസുദേവൻ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
click on malayalam character to switch languages