വാഷിങ്ടൺ: റഷ്യൻ മുൻ ചാരനും ബ്രിട്ടീഷ് പൗരനുമായ സെർജി സ്ക്രിപലിെൻറയും മകൾ യൂലിയയുടെയും വധശ്രമവുമായി ബന്ധപ്പെട്ട് 60 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ യു.എസ് പുറത്താക്കി. യു.എസിലെ 48 റഷ്യൻ എംബസി ഉദ്യോഗസ്ഥർക്കും യു.എൻ ദൗത്യസംഘത്തിലെ സ്ഥിരാംഗങ്ങളായ 12 റഷ്യൻ പൗരന്മാർക്കുമെതിരെയാണ് നടപടി. നൂറിലേറെ റഷ്യൻ ചാരന്മാർ നിലവിൽ രാജ്യത്തുണ്ടെന്നും യു.എസ് ആരോപിച്ചു.
കടുത്ത നടപടികളുടെ ഭാഗമായി സീറ്റിലിലെ റഷ്യൻ കോൺസുലേറ്റ് യു.എസ് അടച്ചുപൂട്ടി. ബ്രിട്ടീഷ് പൗരനെയും മകളെയും ഹീനമായി കൊലപ്പെടുത്താൻ ശ്രമിച്ച റഷ്യക്കുള്ള മറുപടിയാണിത്. ബ്രിട്ടനോടും സമാന ചിന്താഗതി പുലർത്തുന്ന തങ്ങളുടെ സഖ്യരാജ്യങ്ങളോടും െഎക്യദാർഢ്യം പ്രകടിപ്പിച്ചാണ് നടപടിയെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കൂടുതൽ രാജ്യങ്ങൾ റഷ്യക്കെതിരെ നടപടിയുമായി നീങ്ങുമെന്നാണ് സൂചന. യൂറോപ്യൻ യൂനിയൻ അംഗങ്ങളായ ജർമനി, ഫ്രാൻസ്, പോളണ്ട് എന്നീ രാജ്യങ്ങൾ നാലു റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഇ.യു അംഗമല്ലാത്ത യുക്രെയ്ൻ 13ഉം കാനഡ നാലും ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലിേത്വനിയയും ചെക് റിപ്പബ്ലിക്കും മൂന്നും ഡെന്മാർക്, ഇറ്റലി, നെതർലൻഡ്സ് എന്നിവ രണ്ടു വീതവും ഉദ്യോഗസ്ഥെര പുറത്താക്കുമെന്ന് വ്യക്തമാക്കി. ലിത്വേനിയ 44 റഷ്യൻ സ്വദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
സ്ക്രിപലിനെയും മകളെയും മാരകമായ രാസായുധമുപയോഗിച്ച് വധിക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് ബ്രിട്ടൻ 23 റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. സ്ക്രിപലിന് അഭയം നൽകിയത് ബ്രിട്ടനായിരുന്നു. ബ്രിട്ടനു മറുപടിയായി റഷ്യയും 23 ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ചാരനെ വധിക്കാൻ ശ്രമിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന റഷ്യ തങ്ങൾക്കെതിരെ ചെറിയ തെളിവുപോലും ബ്രിട്ടന് െകാണ്ടുവരാൻ സാധിക്കില്ലെന്നും ഭീഷണി മുഴക്കിയിരുന്നു.
റഷ്യൻ സേനയിലിരിക്കെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ.സിക്സിന് വിവരങ്ങൾ ചോർത്തി നൽകിയതിന് സ്ക്രിപലിനെ ജയിലിലടച്ചിരുന്നു.
കേസിൽ മാപ്പ് ലഭിച്ചതിനെ തുടർന്ന് സ്ക്രിപൽ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.
click on malayalam character to switch languages