മാർച്ച് അവസാനം മുതൽ ലണ്ടൻ ഗാറ്റ്വിക്കിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും. അഹമ്മദാബാദ്, അമൃത്സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് യുകെയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടൻ ഹീത്രൂവിൽ നിന്ന് ആ സ്ഥലങ്ങളിലേക്കുള്ള പ്ലാൻ ചെയ്ത വിമാനങ്ങൾ മാർച്ച് മുതൽ പിൻവലിച്ചതായി കാണിച്ചിരുന്നു. ഇതിനെതിരെ യുക്മ വ്യോമയാന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പിൻവലിച്ച വിമാനങ്ങൾ പുനഃസ്ഥാപിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു.
യുകെ മലയാളികൾക്ക് ഏറെ ആശ്വാസമായിരുന്നു ഹീത്രുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ഡയറക്ട് ഫ്ലൈറ്റുകൾ. അതേസമയം ആഴ്ചയിൽ അഞ്ചു ദിവസമുണ്ടായിരുന്ന സർവീസുകളാണ് വെട്ടിച്ചുരുക്കി മൂന്ന് ദിവസമാക്കിയത്. എന്നാൽ എയർപോർട്ട് മാറ്റിയെങ്കിലും സർവീസുകൾ തിരികെ വരുന്ന ആശ്വാസത്തിലാണ് യുകെ മലയാളികളടക്കമുള്ളവർ. പുതിയ സർവീസുകൾ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് നടത്തുക.
ഹീത്രൂവിന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഫ്ലൈറ്റുകൾ ഉണ്ടായിരിക്കും. ഉയർന്ന ഫ്രീക്വൻസികളോടെ, നോൺ-കോർ, ലോവർ-യീൽഡിംഗ് റൂട്ടുകൾ ഗാറ്റ്‌വിക്കിൽ നിന്ന് സർവീസ് ചെയ്യും. ഹീത്രൂവിലേക്കുള്ള ഫ്ലൈറ്റുകൾക്ക് പകരമായി ഗാറ്റ്വിക്കിന് ആഴ്ചയിൽ 12 തവണ എയർ ഇന്ത്യ സർവീസുകൾ ഉണ്ടാകും. അഹമ്മദാബാദ്, അമൃത്സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ 3 തവണ വീതമാണ് സർവീസ്. എല്ലാ സർവീസുകളും 256-സീറ്റുള്ള 787-8s ബോയിങ് വിമാനങ്ങളാണ് ഉപയോഗിക്കുക.
അതേസമയം കൊച്ചിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
click on malayalam character to switch languages