ലണ്ടൻ: ഇംഗ്ലണ്ടിലെ കടകളിൽ ജങ്ക് ഫുഡ് പ്രദർശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഉൽപ്പന്നങ്ങൾ ഷോപ്പിന്റെ പ്രവേശന കവാടങ്ങൾ, ടില്ലുകൾ തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിൽ ഇനി പ്രദർശിപ്പിക്കാനാകില്ല.
എന്നാൽ ജങ്ക് ഫുഡിനുള്ള മൾട്ടിബൈ ഡീലുകളുടെ നിർദ്ദിഷ്ട നിരോധനം 2023 ഒക്ടോബർ വരെ പ്രാബല്യത്തിലാകില്ല. ഈ നടപടികൾ ഇതിനകം തന്നെ വർദ്ധിച്ചുവരുന്ന ചെലവുകളുമായി മല്ലിടുന്ന ഉപഭോക്താക്കളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശങ്കപ്പെട്ടിരുന്നു.
അതേസമയം വർദ്ധിച്ച് വരുന്ന ചിലവുകൾക്കിടയിലും പ്രാദേശിക ഷോപ്പുകൾ ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി അവരുടെ സ്റ്റോറുകൾ റീഫിറ്റ് ചെയ്യുന്നതിൽ വലിയ തുകകൾ മുടക്കിയിരിക്കുകയാണെന്ന് അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോർസിന്റെ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് ലോമാൻ പറഞ്ഞു. സർക്കാരിന്റെ തിടുക്കത്തിലുള്ള സമീപനവും നടപ്പാക്കൽ തീയതികളെക്കുറിച്ചുള്ള അനിശ്ചിതത്വവും ചില്ലറ വ്യാപാരികളെ നിരാശരാക്കിയാതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മൾട്ടിബൈ ഡീലുകളുടെ നിരോധനം വൈകുന്നത് സ്വാഗതാർഹമായ വാർത്തയാണെന്ന് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ പറഞ്ഞു. “പൊണ്ണത്തടിയും മോശം ഭക്ഷണക്രമവും കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് സർക്കാരുമായി തുടർന്നും പ്രവർത്തിക്കാൻ ഞങ്ങളുടെ വ്യവസായം ആഗ്രഹിക്കുന്നു. ഞങ്ങൾ ഇതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് അറിയാം, ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ തനതായ രുചികൾ നിലനിർത്തിക്കൊണ്ടുതന്നെ അവയുടെ പാചകക്കുറിപ്പുകൾ പുനർവികസിപ്പിച്ചെടുക്കാൻ ഞങ്ങൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. .” ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് കാരെൻ ബെറ്റ്സ് പറഞ്ഞു.
അതേസമയം സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.
click on malayalam character to switch languages