ന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡൊണാൾ ട്രംപിനെതിരായി രാജ്യത്തെ 350 മാധ്യമങ്ങളിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിനു പിറകെ മാധ്യമങ്ങളെ വിമർശിച്ച് ട്രംപ് രംഗത്ത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് പ്രതിപക്ഷ പാർട്ടി എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മാധ്യമങ്ങൾക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളാണ്. ഇവർ വ്യാജ വാർത്തകൾ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണെന്നും ട്രംപ് ആരോപിച്ചു.
രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് ബഹുമാനം കൽപ്പിച്ചയാളാണ് താൻ. അവർക്കാവശ്യമുള്ളതെല്ലാം എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതിലധികവും വ്യാജവാർത്തകളാണ്. രാഷ്ട്രീയ അജണ്ടകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും – ട്രംപ് ട്വീറ്റ് ചെയ്തു.
മാധ്യമങ്ങൾക്കെതിരെ യു.എസ് പ്രസിഡൻറ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ ശബ്ദമുയർത്തണമെന്ന ബോസ്റ്റൺ ഗ്ലോബ് പത്രത്തിെൻറ ആഹ്വാനം മറ്റു മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 350ലധികം മാധ്യമസ്ഥാപനങ്ങളാണ് വ്യാഴാഴ്ച ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം യു.എസ് പ്രസിഡൻറിനെ ഒാർമപ്പെടുത്തി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.
ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനും ദൗത്യത്തിൽ പങ്കാളികളായി. ‘‘മാധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡൻറല്ല ഡോണൾഡ് ട്രംപ്. എന്നാൽ, മാധ്യമങ്ങളുടെ ജോലിയെ നിരന്തരം അട്ടിമറിക്കുന്ന, അപകടത്തിലാക്കുന്ന നയം സ്ഥിരമാക്കിയ ആദ്യത്തെ പ്രസിഡൻറ് ട്രംപായിരിക്കും’’ -ഗാർഡിയൻ എഡിറ്റോറിയലിൽ എഴുതി. ന്യൂയോർക് ടൈംസ്, ഷികാഗോ സൺടൈംസ്, ഫിലെഡൽഫിയ ഇൻക്വയറർ, മിയാമി ഹെറാൾഡ് എന്നീ പത്രങ്ങളും എഡിറ്റോറിയലുകൾ പ്രസിദ്ധീകരിച്ചു.
click on malayalam character to switch languages