കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷ്യൽ ബ്രാഞ്ചിന് കടുത്ത വീഴ്ചയുണ്ടായി. കെവിനെ തട്ടിക്കാണ്ടുപോയ വിവരം ഗൗരവത്തോടെ മുൻ എസ്.പി മുഹമ്മദ് റഫീഖിനെ അറിയിച്ചില്ല. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന താരതമ്യേന ലഘൂകരിച്ച റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പിക്ക് നൽകിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടെന്നും എസ്.പിയെ അറിയിച്ചു. ഇത് പ്രകാരമാണ് എസ്.പി മുഖ്യമന്ത്രിക്ക് വിവരം കൈമാറിയത്. അപ്പോഴാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
അതേസമയം, കേസിസെ പ്രതിപ്പട്ടികയിലുള്ള 14 പേരെയും പൊലീസ് പിടികൂടി. പ്രതിയാക്കിയിട്ടില്ലെങ്കിലും നീനുവിന്റെ മാതാവ് രഹ്നക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇവർ ഇപ്പോഴും ഒളിവിലാണ്. ഇവർ കർണാടകയിൽ ഒളിവിലാണെന്നാണ് സൂചന. രഹ്നയുടെ മകൻ ഷാനുവിന്റെ ഭാര്യ കർണാടകയിൽ നഴ്സായിരുന്നു. ഈ ബന്ധം വച്ച് അവർ അവിടെ ഒളിവിൽ കഴിയുന്നെന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയേക്കും.
കെവിനെ തട്ടിക്കൊണ്ടു പോവുന്നതിന് തലേദിവസം രഹ്ന കെവിന്റെ വീട്ടിൽ വന്നിരുന്നതായും കെവിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങണമെന്ന് നീനുവിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ വരില്ലെന്ന് ഉറച്ച നിലപാട് നീതു സ്വീകരിച്ചതോടെ റഹ്ന തിരിച്ചുപോവുകയായിരുന്നു. റഹ്നയാണ് കൊലയാളി സംഘത്തിന് വീട് പറഞ്ഞുകൊടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് തെളിഞ്ഞാൽ റഹ്നയും പ്രതി ലിസ്റ്റിലാവും. കേസിൽ രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തത ഇതുവരെ കൈവന്നിട്ടില്ലെന്ന് ഐ.ജി.വിജയ് സാക്കർ പറഞ്ഞു.
പുനലൂർ സ്വദേശികളായ ഒബാമ (വിഷ്ണു), ഷാനു, ഷിനു, റമീസ്, അപ്പൂസ് (ഫസൽ) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. വിഷ്ണു, ഷാനു, ഷിനു എന്നിവരെ കോയമ്പത്തൂരിൽ നിന്നും ഇന്നലെ രാത്രി പത്തരയോടെയും റമീസ്, ഫസൽ എന്നിവരെ പുനലൂരിൽ നിന്നുമാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെയുമാണ് പിടികൂടിയത്. മുഖ്യപ്രതി ഷാനു ചാക്കോ സഹിതം ഒൻപതുപേർ നേരത്തെ പിടിയിലായിരുന്നു.
click on malayalam character to switch languages