കോട്ടയം: യോഗക്കെതിരെ സീറോ മലബാർ സഭ. യോഗയും ക്രൈസ്തവ വിശ്വാസവും ചേർന്നു പോകില്ലെന്നും യോഗയുടെ മറവിൽ സംഘപരിവാർ വർഗീയ രാഷ്ട്രീയവും , ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കുകയാണെന്നുമാണ് സഭയുടെ വിമര്‍ശനം. അതിനാൽ യോഗയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കാനും മെത്രാൻ സമതിയുടെ തീരുമാനം.
സീറോ മലബാർ സഭയിലെ ചില രൂപതകളിൽ ആരാധന ക്രമത്തില്‍ പോലും യോഗ സ്ഥാനം പിടിച്ചതോടെയാണ് യോഗയെക്കുറിച്ച് പഠിക്കാൻ മെത്രാൻ സമതി ദൈവശാസ്ത്ര കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സിനഡിന് മുൻപിൽ സമർപ്പിച്ച റിപ്പോർട്ടിൽ യോഗക്കെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്.
യോഗയുടെ മറവിൽ സംഘപരിവാർ വർഗീയതയും , ഹിന്ദുത്വ അജണ്ടകളും നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിൽ യോഗാനുഷ്ഠാനങ്ങളെ നിർബന്ധിത പുനർവായനക്ക് വിധേയമാക്കണമെന്ന് സീറോ മലബാർ സഭ ഡോക്ട്രൈനൽ കമ്മീഷൻ പറയുന്നു. യോഗ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. അതിനാൽ അത് ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകില്ല .ഈ സാഹചര്യത്തിൽ യോഗ പ്രോൽസാഹിപ്പിക്കാൻ സഭാ സ്ഥാപനങ്ങൾ വേദിയാകരുതെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു. എന്നാൽ യോഗയോടുള്ള എതിർപ്പ് അതിന്റെ പൗരസ്ത്യമോ , വിജാതിയമോ ആയ ഉത്ഭവമല്ലന്നും കമ്മീഷൻ പറയുന്നു.
പൗരസ്ത്യ ആധ്യാത്മിക സരണികളിൽ നിന്നാണ് ക്രിസ്തിയതയുടെ ആത്മീയ ശൈലികളിൽ ഭൂരിഭാഗവും രൂപം കൊണ്ടതെന്ന് സഭക്ക് ബോധ്യമുണ്ടെന്നും കമ്മീഷൻ പറയുന്നു. എന്നാൽ യോഗയെ എതിർക്കുവാനുള്ള സഭയുടെ തീരുമാനത്തിനെ നിസാരവൽക്കരിക്കരുതെന്നും കമ്മീഷൻ പറയുന്നു. ശാരീരികമായ വ്യായാമം എന്ന നിലയിൽ യോഗയെ സ്വീകരിക്കാമെന്നും, എന്നാൽ ധ്യാന രീതിയായോ, ദൈവ വചന വ്യാഖ്യാനരീതിയായോ, മോക്ഷമാർഗ്ഗമായോ യോഗയെ അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സീറോ മലബാർ സഭ പറയുന്നു.
ഡോക്ട്രൈനൽ കമ്മീഷനു വേണ്ടി ചെയർമാനും പാല രൂപത മെത്രാനുമായ ജോസഫ് കല്ലറങ്ങാട്ട് സമർപ്പിച്ച നയരേഖ ഫരീദാബാദ്, ഛാന്ദാ, മാണ്ഡ്യ രൂപതകളുടെ എതിർപ്പിനെ മറികടന്നാണ് സിനഡ് അംഗീകരിച്ചത്. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാലടി സമീക്ഷയിലെ ഈശോ സഭാ വിഭാഗവും സിനഡിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. സിനഡ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തു വരാനാണ് വിമത വിഭാഗങ്ങളുടെ തീരുമാനം.
click on malayalam character to switch languages