തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്ന വിഷത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. കാലതാമസം ഒഴിവാക്കി പദ്ധതി സയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരായ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.
പദ്ധതി സമയബന്ധിതമായി പൂര്ത്തിിയാക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം വിഴിഞ്ഞം പദ്ധതിയുടെ ചുമതല വഹിക്കുന്ന വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഓഖി അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായത് മൂലം പദ്ധതി വൈകുമെന്നായിരുന്നു കമ്പനി കത്തില്‍ അധികൃതരെ അറിയിച്ചത്. കരാര്‍ പ്രകാരം ഈ വര്‍ഷം ഡിസംബറിലാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുന്നത്. പദ്ധതി വൈകുന്നതിന് പിന്നില്‍ മനപ്പൂര്‍വമുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കും.
ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥ വിഷയങ്ങള്‍ നിർമാണ പ്രവർത്തനത്തിന് തടസമായെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഇക്കാര്യം കാണിച്ചുകൊണ്ടുള്ള കത്ത് അദാനി ഗ്രൂപ്പ്, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന് നല്‍കുകയായിരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ തകർന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഈ വര്‍ഷം ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ ദിവസം 12 ലക്ഷം രൂപ വീതം കരാര്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് നല്‍കേണ്ടിവരും. ഇത് ഒഴിവാക്കാനാണ് ഓഖി ദുരന്തത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദാനിയുടെ നീക്കം. ഓഖിയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
ആവശ്യത്തിന് പാറ ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം പദ്ധതി ഇഴയുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓഖി ദുരന്തത്തെ പഴിചാരിയുള്ള കത്ത് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയത്.
click on malayalam character to switch languages