ശശി തരൂർ പിന്നാക്ക വിരുദ്ധനെന്ന് എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. ശശി തരൂരിന്റെ ചില പ്രസ്താവനകൾ ബുദ്ധിശൂന്യമാണ്. അദ്ദേഹം കോൺഗ്രസ് സ്ഥാനത്തേക്ക് മത്സരിച്ചത് തന്നെ ശരിയല്ല. സുകുമാരൻ നായർക്ക് ഇന്നലെവരെ ഡൽഹി നായരായിരുന്നു. പെട്ടന്ന് വിശ്വപൗരനായി. ശശി തരൂർ ഒരു ആനമണ്ടൻ ആണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സുകുമാരൻ നയരെപ്പോലെ ജാതിപറയുന്ന ആളെ താൻ വേറെ കണ്ടിട്ടില്ല. തരൂർ അത് തടയാൻ ശ്രമിച്ചിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
എൻ.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി വരുത്തിയ ഭേദഗതിയിൽ വെള്ളാപ്പള്ളി നടേശൻ പ്രതികറിച്ചു . താൻ കേസിൽ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. 14 വർഷം മുൻപ് എസ്എൻ ട്രസ്റ്റിന്റെ എക്സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി. പിന്നീട് പുരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേർത്തിട്ടില്ല. എന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കണം. അതിന് വേണ്ടി എന്നെ പ്രതിയാക്കാനാണ് ശ്രമം. കേസ് എന്നെ മാത്രമല്ല, എല്ലാ ട്രസ്റ്റികളെയും ബാധിക്കും. കുറ്റക്കാരായി ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന കാലമാണ്. ഇവിടെ താൻ കുറ്റക്കാരനല്ല, പ്രതി ചേർത്തിട്ടില്ല,ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന ഭേദഗതിയാണ് കോടതി വരുത്തിയത്. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്.
click on malayalam character to switch languages