1 GBP = 103.96

യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും 

യുക്മ കേരളാപൂരം 2022: ഹീറ്റ്‌സില്‍ മൂന്ന് ജലരാജാക്കന്മാര്‍ വീതം മാറ്റുരയ്ക്കും 

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യൂറോപ്പ് മലയാളികളുടെ ജലമാമാങ്കം ഓഗസ്റ്റ് 27ന് യോര്‍ക്ക്ഷെയറില്‍ അരങ്ങേറുമ്പോള്‍ ജലചക്രവര്‍ത്തിയാകുവാനുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളംകളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2022നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ്. 

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 27  ടീമുകളില്‍ മൂന്ന് ടീമുകള്‍ വീതം ഒന്‍പത് ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (18 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. മൂന്നാം സ്ഥാനത്ത് എത്തുന്ന 9 ടീമുകള്‍ക്ക് 19 മുതല്‍ 27 വരെയുള്ള സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മത്സരത്തില്‍ പങ്കെടുക്കുന്നതിന് മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. പ്രാഥമിക  ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്സില്‍ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്സ് 1

കാരിച്ചാല്‍  (സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി) 

ചമ്പക്കുളം (വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്) 

കുമരങ്കരി (എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി) 

വള്ളംകളി പ്രേമികളുടെ മനസ്സില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ചരിത്രപ്രസിദ്ധ വള്ളമായ  കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ രണ്ട് തവണയും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി ഫൈനലില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഫൈനലില്‍ കാണികളെ ത്രസിപ്പിച്ച സെവന്‍ സ്റ്റാര്‍സ്  ബോട്ട് ക്ലബ് കവന്‍ട്രിയാണ്. ഇത്തവണ കിരീടത്തില്‍ മുത്തമിടുവാനുള്ള  കഠിന പരിശീലനത്തില്‍ യുവനിരയെ പരമാവധി ഉള്‍പ്പെടുത്തിയിട്ടുള്ള ടീമിനെ നയിക്കുന്നത്  ജിനോ ജോണ്‍ ആണ്. കാരിച്ചാല്‍ ടീമിന്‍റെ സ്പോണ്‍സേഴ്സ് കേരളാ പൂരം 2022ന്റെ റ്റൈറ്റില്‍ സ്പോണ്‍സേഴ്സ് കൂടിയായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്.

കന്നിയങ്കത്തിനിറങ്ങുന്ന വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് യുവതാരനിരയാല്‍ സമ്പന്നമാണ്. മത്സരവള്ളംകളിയിലെ ടീമുകളുടെ ശരാശരി പ്രായമെടുത്താല്‍ ബേബി ടീം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വാം ബോട്ട് ക്ലബ് ഏറെ പ്രശസ്തമായ ചമ്പക്കുളം എന്ന വള്ളത്തിലാണ് ജയപ്രതീക്ഷയോടെ എത്തുന്നത്. ജെയ്സ് ജോസഫിന്റെ നേതൃത്വത്തിലെത്തുന്ന ടീമിന്റെ സ്പോണ്‍സേഴ്സ് ലണ്ടനില്‍ നിന്നുള്ള കെയര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ്സ് എന്ന ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണ്.   

ഒന്നാം ഹീറ്റ്സ് മത്സരത്തില്‍ മറ്റ് രണ്ട് ടീമുകള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി കൊണ്ട് പങ്കെടുക്കുന്ന കുമരംകേരി ചുണ്ടന്‍ ഇത്തവണ തുഴയുന്നത് എസ്.എം.എ ബോട്ട് ക്ലബ് സാലിസ്ബറി ആണ്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം യുക്മ വള്ളംകളിയിലേക്കു മടങ്ങി എത്തുന്ന എസ്.എം.എ ബോട്ട് ക്ലബ്ബിന്‍റെ നായകന്‍ ഷാല്‍മോന്‍ പങ്കേത് ആണ്. ചിട്ടയായ പരിശീലനത്തോടെ എത്തുന്ന കുമരംകേരി വള്ളത്തെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നതും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ്.

ഹീറ്റ്സ് 2 

പായിപ്പാട് (സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്) 

ചെറുതന (ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി)

അമ്പലപ്പുഴ (അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍)    

നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും. യു.കെ മലയാളികള്‍ക്കിടയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഹോളിസ്റ്റിക്ക് ഗാര്‍മെന്റ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ് 

കന്നിയങ്കത്തിനിറങ്ങുന്ന കവന്‍ട്രി ആറാട്ട് ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് ചെറുതന വള്ളത്തിലാണ്. ബ്ലസന്റ് ജോര്‍ജിന്റെ നേതൃത്വത്തിലെത്തുന്ന ആറാട്ട് ബോട്ട് ക്ലബിനായി തുഴയാനെത്തുന്ന കവന്‍ട്രിയിലേയും റഗ്ബിയിലേയും  യുവഎഞ്ചിനീയര്‍മാരാണ് ടീമിന്റെ കരുത്ത്. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തന്നെയാണ് ആറാട്ട് ക്ലബിനെയും സ്പോണ്‍സര്‍ ചെയ്യുന്നത്.   

അമ്പലപ്പുഴ വള്ളത്തില്‍ തുഴയാനെത്തുന്ന അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ മത്സര വള്ളംകളിയിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. പുന്നമടയിലെ നെഹ്റു ട്രോഫി 

 വാര്‍ഡില്‍ നിന്നുള്ള രാഹുല്‍ രാജു ക്യാപ്റ്റനായ ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ആണ്.   

ഹീറ്റ്സ് 3

കിടങ്ങറ (എന്‍.എം.സി.എ, നോട്ടിങ്ഹാം) 

കാവാലം (ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍) 

പുന്നമട (ലണ്ടന്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ലണ്ടന്‍)

കഴിഞ്ഞ മൂന്ന് തവണയായി ഫൈനലിലെത്തി രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയിട്ടുള്ള നോട്ടിങ്ഹാമിന്റെ  ചുണക്കുട്ടികള്‍ ഇത്തവണ ജേതാക്കളാവും എന്ന പ്രതീക്ഷയിലാണ്. കിടങ്ങറ വള്ളവുമായി വരുന്ന എന്‍.എംസി.എ ബോട്ട് ക്ലബ്ബ്നെ നയിക്കുന്നത് മാത്യു ബാബുവാണ്.  ഇത്തവണയും ഡി.ജി ടാക്സി തന്നെയാണ് ടീമിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

വള്ളംകളി പ്രേമികളുടെ ചുണ്ടില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് കാവാലം ചുണ്ടന്‍. ഇത്തവണ കാവാലം ചുണ്ടന്റെ പേരില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് കന്നിയങ്കത്തിനെത്തുന്ന ബോള്‍ട്ടണ്‍ ബോട്ട് ക്ലബ്ബാണ്. കുട്ടനാട്ടുകാരനായ മോനിച്ചന്റെ (ആന്റണി ചാക്കോ) ക്യാപ്റ്റന്‍സിയില്‍ വള്ളംകളിയുടേയും വഞ്ചിപ്പാട്ടിന്റേയും പ്രാക്ടീസ് നടത്തിയാണ് കാവാലം മത്സരിക്കാനെത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ കാവാലം വള്ളമെത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാവുമെന്നുള്ളത് തീര്‍ച്ച. യു.കെയിലെ വിശ്വസ്ത റിക്രൂട്ട്മെന്റ് സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി & നഴ്സിങ് ജോബ് യു.കെയാണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്. 

കന്നിയങ്കത്തിനിറങ്ങുന്ന ലണ്ടന്‍ ചുണ്ടന്‍ ബോട്ട് ക്ലബ് പുന്നമട വള്ളത്തിലാണ് മത്സരിക്കാനെത്തുന്നത്. ഇത്തവണ മത്സരവള്ളംകളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത ടീം, കൃത്യമായ പരിശീലനം, ലണ്ടന്‍ മഹാനഗരത്തെ പ്രതിനിധികരിക്കുന്ന ടീം  എന്നിവ ലണ്ടന്‍ ചുണ്ടനെ മറ്റ് രണ്ട് ടീമുകള്‍ക്കുമൊപ്പം പോരാടാനുള്ള കരുത്തരെന്ന് വിശേഷിപ്പിക്കാന്‍ പോന്നവയാണ്. ഇത്തവണത്തെ മത്സരവള്ളംകളിയിലെ ഏറ്റവും കനത്ത പോരാട്ടം നടക്കുന്ന ഹീറ്റ്സുകളിലൊന്നായി ഈ ഗ്രൂപ്പ് മാറും. മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് ക്യാപ്റ്റനായ ടീമിന്റെ സ്പോണ്‍സേഴ്സ് പ്രിന്‍സ് ഫുഡ്സ്.  

ഹീറ്റ്സ് 4

പുളിങ്കുന്ന് (എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ്) 

കൊടുപ്പുന്ന (ലെസ്റ്റര്‍ ബോട്ട് ക്ലബ്, ലെസ്റ്റര്‍) 

വേമ്പനാട് (കെ.സി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്)

കരുത്തരായ എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് ഇത്തവണയും പുളിങ്കുന്ന് ചുണ്ടനിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. നോര്‍ത്ത് വെസ്റ്റിലെ പ്രധാന അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുളിങ്കുന്ന് വള്ളം വിജയപ്രതീക്ഷകളോടെയാണ് ഇത്തവണയും  മത്സരിക്കാനെത്തുന്നത്. പരിചയസമ്പന്നനായ മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് ടീമിന്റെ സ്പോണ്‍സേഴ്സ് ഗ്ലോബല്‍ സ്റ്റഡി ലിങ്കാണ്. 

എല്ലാ വള്ളംകളികളിലും കുട്ടനാടിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് ആവേശം ചോരാതെ മത്സരത്തിനെത്തുന്ന ടീമാണ് തികഞ്ഞ വള്ളംകളി പ്രേമിയായ ജോര്‍ജ് കളപ്പുരയ്ക്കല്‍ നയിക്കുന്ന കേരള ബോട്ട് ക്ലബ്ബ് ലെസ്റ്റര്‍. ടീമിന്റെ സ്പോണ്‍സേഴ്‌സ് യു.കെയിലെ പ്രമുഖ മലയാളി സ്ഥാപനമായ കായല്‍ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റാണ്.  

കേരള കമ്യൂണിറ്റി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് വള്ളംകളിയില്‍ വേമ്പനാട് ചുണ്ടനുമായി മത്സരിക്കാനെത്തുന്നത് രണ്ടാം തവണയാണ്. അനില്‍ ആലനോലിക്കല്‍ നേതൃത്വം നല്‍കുന്ന സംഘത്തിലെ തുഴക്കാര്‍ ഏതൊരു ടീമിനോടും കിടപിടിക്കാന്‍ പോന്നവരാണ്. കേരള കമ്യൂണിറ്റി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് ക്ലബ്ബിന്റെ സ്പോണ്‍സേഴ്സ് യു.കെയിലെ പ്രമുഖ മലയാളി ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ലവ് ടു കെയര്‍, ലിവര്‍പൂള്‍ ആണ്.  

ഹീറ്റ്സ് 5

തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍) 

ആയാപറമ്പ് (വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ്)  

നെടുമുടി (ആര്‍.ബി.സി ബോട്ട് ക്ലബ്, റോതര്‍ഹാം) 

പ്രശസ്തമായ തായങ്കരി വള്ളം തുഴയാനെത്തുന്നത് കഴിഞ്ഞ രണ്ട് തവണയും ചാമ്പ്യന്മാരായി ഹാട്രിക്ക് ജയം ലക്ഷ്യമിട്ട് എത്തുന്ന ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ ആണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാ ബോട്ട്‌റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനുശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് ആദ്യ വര്‍ഷം ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചപ്പോള്‍ പിന്നീട് രണ്ട് തവണയും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാരുടെ ചെമ്പടയുടെ ലക്ഷ്യം ഹാട്രിക്ക് കിരീടം എന്നതുതന്നെയാണ്. വൈസ് കെയര്‍ ലിമിറ്റഡാണ് ടീമിന്‍റെ  സ്പോണ്‍സേഴ്സ്.   

കേരളത്തിലെ മത്സരവള്ളംകളികളില്‍ പലവട്ടം ചാമ്പ്യന്മാരായിട്ടുള്ള പ്രശസ്തമായ ആയാപറമ്പ്  വള്ളത്തില്‍  തുഴയെറിയാനെത്തുന്നത് വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്ബ്, വെയ്ക്ക്ഫീല്‍ഡ് ആണ്. ടോണി ജോസ് ക്യാപ്റ്റനായി മികച്ച മുന്നൊരുക്കങ്ങളോടെ  മത്സരത്തിനെത്തുന്ന വെസ്റ്റ്‌ യോര്‍ക്ക്ഷെയറിലെ ഈ ഈ കരുത്തുറ്റ ടീം തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ടീമിന്റെ സ്പോണ്‍സേഴ്സ് ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ്. 

മത്സരവള്ളംകളി നടക്കുന്ന സൗത്ത് യോര്‍ക്ക്ഷെയറിലെ മാന്‍വേഴ്സ് തടാകം ഉള്‍പ്പെടുന്ന റോതര്‍ഹാം കണ്‍സില്‍ പരിധിയില്‍ നിന്നുള്ള ഏക ടീമാണ് ആദ്യമായി മത്സരത്തിനിറങ്ങുന്ന ആര്‍.ബി.സി ബോട്ട് ക്ലബ്, റോതര്‍ഹാം. നെടുമുടി ചെണ്ടനില്‍ മത്സരിക്കാനെത്തുന്ന റോതര്‍ഹാം ആതിഥേയരെന്ന നിലയിലുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ്. തോമസ് ജോര്‍ജ്ജ് ക്യാപ്റ്റനായ ടീമിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു.കെയിലെ പ്രമുഖ മലയാളി ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ലവ് ടു കെയര്‍, ലിവര്‍പൂള്‍ ആണ്.  

ഹീറ്റ്സ് 6

വള്ളംകുളങ്ങര (ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍) 

എടത്വാ (സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ്, സ്ക്കന്തോര്‍പ്പ്) 

കായിപ്രം (കേരളാ ബോട്ട് ക്ലബ്, നൈനീറ്റണ്‍) 

നെഹ്റു ട്രോഫിയില്‍ വിജയികളായ വള്ളംകുളങ്ങര എന്ന മഹത്തായ പാരമ്പര്യമുള്ള വള്ളം തുഴയുന്നത് ടി.എം.എ ബോട്ട്  ക്ലബ്ബ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍ ആണ്. ഡോണി ജോണ്‍ ആണ് ടീം ക്യാപ്റ്റന്‍. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച്ചവച്ച വള്ളംകുളങ്ങര ഏറെ ജയസാധ്യതയുള്ള ടീമുകളിലൊന്നാണ്. മുന്നോരുക്കങ്ങളുടെ കാര്യത്തില്‍ വള്ളംകുളങ്ങര ഒരു വള്ളപ്പാട് മുന്നില്‍ തന്നെയാണെന്ന് വേണം മനസിലാക്കുവാന്‍. യു.കെയിലെ വിശ്വസ്ത റിക്രൂട്ട്മെന്റ് സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി & നഴ്സിങ് ജോബ് യു.കെയാണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്. 

എടത്വാ വള്ളത്തില്‍ തുഴയാനെത്തുന്ന സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ് യോര്‍ക്ക്ഷെയറില്‍ നിന്നുള്ള മറ്റൊരു ശ്രദ്ധേയമായ ടീമാണ്. കുട്ടനാട്ടിലെ എടത്വായില്‍ നിന്നുള്ള മനോജ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ചിട്ടയായ പരിശീലനം നടത്തുന്ന സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ് ഏറെ പ്രതീക്ഷയുയര്‍ത്തുന്ന ടീമുകളിലൊന്നാണ്. യു.കെയില്‍ മലയാളികള്‍ക്കിടയിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സ് ആയ ചാക്കോ ബില്‍ഡേഴ്സാണ് ടീമിന്റെ സ്പോണ്‍സേഴ്സ്. 

ബിന്‍സ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന കേരളാ ബോട്ട് ക്ലബ്, നൈനീറ്റണ്‍ തുഴയുന്നത് കഴിഞ്ഞ രണ്ട് തവണ ഫൈനലിലെത്തി പ്രശസ്തമായ കായിപ്രം വള്ളത്തിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം മത്സരവള്ളംകളിയിലേയ്ക്ക് മടങ്ങിയെത്തുന്ന കേരളാ ബോട്ട് ക്ലബ്, നൈനീറ്റണെ സ്പോണ്‍സര്‍ ചെയ്യുന്നത് ഹോളിസ്റ്റിക്ക് കെയര്‍, കെന്റ് ആണ്. 

ഹീറ്റ്സ് 7

കൈനകരി (ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍)

രാമങ്കരി (ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍) 

ആലപ്പാട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്) 

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചുണക്കുട്ടികള്‍ ഈ വര്‍ഷവും പ്രശസ്തമായ കൈനകരി വള്ളം തുഴയാനെത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികള്‍. ജിസ്സോ എബ്രാഹം ക്യാപ്റ്റനായ കൈനകരി കരുത്തുറ്റ യുവനിരയെ തന്നെയാണ് ടീമില്‍ അണിനിരത്തുന്നത്. ഈ വര്‍ഷത്തെ ജേതാക്കളായി ഉയരുമെന്ന വാശിയില്‍ ചിട്ടയായ പരിശീലനം നടത്തിയാണ് ടീമെത്തുന്നത്. ജിസ്സോ എബ്രാഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടനേട്ടം കൈവരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജി.എം.എ. പെരിങ്ങത്തറ മെഡിക്കല്‍ ലിമിറ്റഡ് ആണ് ടീമിന്റെ സ്പോണ്‍സേഴ്സ്.

രാമങ്കരി വള്ളത്തില്‍ തുഴയാനെത്തുന്ന ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍ എന്ന നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള കരുത്തന്മാരുടെ ടീമാണ്. ആദ്യമായിട്ടാണ് മത്സരിക്കാനെത്തുന്നതെങ്കിലും ചിട്ടയായ പരിശീലനം നടത്തിയാണ് ടീം ഒരുങ്ങുന്നത്. ബിനോജ് ചിറത്തറയുടെ ക്യാപ്റ്റന്‍സിയില്‍ ഒരുങ്ങുന്ന ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് സേവ്യേഴ്സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ് ആന്റ് രജിസ്റ്റേഡ് ഓഡിറ്റേഴ്സ് ആണ്.  

സ്റ്റോക്ക് ബോട്ട് ക്ലബ്ബ്, സ്റ്റോക്ക് ഓണ്‍ ട്രെന്റ് കഴിഞ്ഞ മൂന്ന് വള്ളംകളികളിലും ശ്രദ്ധേയമായ മത്സരം കാഴ്ച്ച വച്ച ടീമാണ്. ആലപ്പാടന്‍ ചുണ്ടനില്‍ എബിന്‍ തോമസിന്റെ നേതൃത്വത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ക്ലബ്ബിന്റെ സ്പോണ്‍സേഴ്‌സ് എച്ച്.സി24 സ്റ്റാഫിങ് & ട്രെയിനിങ് ആണ്. 

ഹീറ്റ്സ് 8

കുമരകം (റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം) 

മമ്പുഴക്കരി (കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ്) 

ആനാരി (എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറി) 

കഴിഞ്ഞ തവണത്തെ അരങ്ങേറ്റത്തില്‍ തന്നെ വമ്പന്‍ ടീമുകളെ വിറപ്പിച്ച് കരുത്തന്മാരെന്ന് പേരെടുത്ത ബര്‍മിംങ്ഹാമില്‍  നിന്നുള്ള  റോയല്‍-20 ബോട്ട്  ക്ലബ് കുമരകം വള്ളവുമായിട്ടാണ്  ഇത്തവണയും മത്സരിക്കാനെത്തുന്നത്. വിജയികളാവാന്‍ ഏറെ സാധ്യതയുള്ള ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്ന കുമരകം ടീമിന്റെ ക്യാപ്റ്റന്‍ യു.കെ.കെ.സി.എ മുന്‍ പ്രസിഡന്റ് ബെന്നി മാവേലിയും സ്പോണ്‍സേഴ്‌സ് യു.കെയിലെ വിശ്വസ്ത റിക്രൂട്ട്മെന്റ് സ്ഥാപനമായ വോസ്റ്റെക്ക് നഴ്സിംഗ് ദ ഫ്യൂച്ചര്‍ ആണ്.

കുട്ടനാടന്‍ കരുത്തിന്റെ പര്യായമായിട്ടാണ് മത്സരത്തിനു മുന്‍പ് തന്നെ കെറ്ററിങ് ബോട്ട് ക്ലബ്ബിന്റെ മാമ്പുഴക്കരി വള്ളം വിലയിരുത്തപ്പെടുന്നത്.  സിബു ജോസഫ് നയിക്കുന്ന ടീമില്‍ കുട്ടനാട്ടുകാരെയും മറ്റുള്ളവരേയും ചേര്‍ത്ത് ചിട്ടയായി പരിശീലനം നടത്തിയാണ് മാമ്പുഴക്കരിയെത്തുന്നത്. ഒരേ മനസ്സില്‍ ഒരേ താളത്തില്‍ തുഴയെറിഞ്ഞാല്‍ വിജയം സ്വന്തമാക്കാമെന്നു വിശ്വസിക്കുന്ന മാമ്പുഴക്കരിയുടെ സ്പോണ്‍സേഴ്സ് പോള്‍ ജോണ്‍ ആന്റ് കമ്പനി സോളിസിറ്റേഴ്സ് ആണ്.

ചരിത്രപ്രസിദ്ധമായ ആനാരി വള്ളവുമായി എത്തുന്നത് എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറിയാണ്. സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള  കരുത്തരായ ഐല്‍സ്ബറിയിലെ ചുണക്കുട്ടികള്‍  ലക്ഷ്യമിടുന്നത് ജയം തന്നെയാണ്. രാജേഷ് രാജ് ക്യാപ്റ്റനായ ആനാരി വള്ളം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് യു.കെയിലെ പ്രമുഖ മലയാളി ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ ലവ് ടു കെയര്‍, ലിവര്‍പൂള്‍ ആണ്.     

ഹീറ്റ്സ് 9

നടുഭാഗം (യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ്)   

പുതുക്കരി (എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ)  

കരുവാറ്റ (ശ്രീവിനായക ബോട്ട് ക്ലബ്, യു.കെ)

വള്ളംകളിയില്‍ പരിചയസമ്പന്നനായ കുട്ടനാട്ട് സ്വദേശി രാജു ചാക്കോയുടെ നേതൃത്വത്തിലാണ് നടുഭാഗം വള്ളത്തില്‍ ട്രോഫി സ്വന്തമാക്കുമെന്ന വാശിയോടെ യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് പോരാട്ടത്തിനെത്തുന്നത്. യോര്‍ക്ക്ഷെയറിലെ ഏറ്റവും കരുത്തുറ്റ അസോസിയേഷനായ ഷെഫീല്‍ഡ് എസ്.കെ.സി.എയില്‍ നിന്നുള്ള കരുത്തന്മാരാണ് നടുഭാഗത്തിന്റെ പോരാട്ടവീര്യത്തിന് ചാമ്പ്യന്‍ പട്ടം നേടാനാകുമെന്ന പ്രതീക്ഷയേകുന്നത്. കഴിഞ്ഞ രണ്ട് തവണയും നേരിയ വ്യത്യാസത്തിന് സെമിഫൈനലില്‍ അടിയറവ് പറയേണ്ടി വന്ന നടുഭാഗം ഇത്തവണ എല്ലാ പഴുതുകളുമടച്ച് ജയം നേടുമെന്ന വാശിയിലാണ്. സെനിത് സോളിസ്റ്റെഴ്സ് ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്.  

പുതുക്കരി  വള്ളത്തില്‍ കന്നിയങ്കം കുറിയ്ക്കാനെത്തുന്നത് മലങ്കര കത്തോലിക്കാ യൂത്ത് മൂവ്‌മെന്റ്‌ (എം.സി.വൈ.എം) ബോട്ട് ക്ലബ് യു.കെയാണ്. ഊര്‍ജ്ജ്വസ്വലരായ യുവാക്കളെ അണിനിരത്തി ജയം നേടാനാകുമെന്ന വിശ്വാസത്തില്‍ യുവജന സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാന്‍വേര്‍സ് തടാകത്തില്‍ എത്തുന്നത്. ആറന്മുള ഉതൃട്ടാതി ജലോത്സവത്തിലെ മത്സരത്തിനിറങ്ങിയ പരിചയം കൈമുതലായ ജിജി ജേക്കബിന്റെ നേതൃത്വത്തിലുള്ള ടീമിനെ സ്പോണ്‍സര്‍ ചെയ്യുന്നത് ഗ്ലോബല്‍ സ്റ്റഡി ലിങ്കാണ്.   

ജഗദീഷ് നായരും സംഘവും വീണ്ടും കരുവാറ്റ ചുണ്ടനില്‍ മത്സരത്തിനെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. ശ്രീവിനായക ബോട്ട് ക്ലബ് ഇത് മൂന്നാം തവണയാണ് മത്സര വള്ളംകളിയ്ക്കെത്തുന്നത്. എക്കാലവും യുക്മയുടെ സന്തത സഹചാരിയും വള്ളംകളി പ്രേമിയുമായ അദ്ദേഹത്തിന്റെ ടീമിന്റെ സ്പോണ്‍സേഴ്സ്  പോള്‍ ജോണ്‍ ആന്റ് കമ്പനി സോളിസിറ്റേഴ്സ് ആണ് .

ഓഗസ്റ്റ് 27 ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ക്യാപ്റ്റന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന യോഗം നടക്കുമെന്നും 9.30 ന് എല്ലാ ടീമുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും സംഘാടക സമിതി അറിയിച്ചു. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 10 മണിയ്ക്ക് മുന്‍പായി തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും.  

മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര്‍ ബന്ധപ്പെടേണ്ടത്:-

ജയകുമാര്‍ നായര്‍: 07403223066

ജേക്കബ് കോയിപ്പള്ളി: 07402935193

കേരളാ പൂരം 2022 സ്പോണ്‍സര്‍ഷിപ്പ് & ഫിനാന്‍സ്  വിവരങ്ങള്‍ക്ക്:-

ഡിക്സ് ജോര്‍ജ്: 07403312250

ഷീജോ വര്‍ഗ്ഗീസ്: 07852931287

കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-

ഡോ. ബിജു പെരിങ്ങത്തറ: 07904785565

കുര്യന്‍ ജോര്‍ജ്ജ്: 07877348602

അഡ്വ. എബി സെബാസ്റ്റ്യന്‍: 07702862186

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more