യുനൈറ്റഡ് നേഷൻസ്: യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശ്രമങ്ങളെ ഐകകണ്ഠ്യേന പിന്തുണച്ച് രക്ഷാസമിതി. മോസ്കോ, കിയവ് സന്ദർശനത്തിനു പിന്നാലെയാണ് യുദ്ധഭൂമിയിലെ സ്ഥിതിഗതികൾ നേരിട്ടറിഞ്ഞ ഗുട്ടെറസ് യുക്രെയ്നിലെ മരിയുപോളിലും അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിലും കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കരാറിലെത്തിയത്.
ഇന്നത്തെ ദിവസം രക്ഷാസമിതി ആദ്യമായി യുക്രെയ്നിലെ സമാധാനത്തിനായി സംസാരിച്ചെന്നായിരുന്നു പിന്തുണക്ക് ഗുട്ടെറസിന്റെ പ്രതികരണം. നോർവേയിലെയും മെക്സികോയിലെയും യു.എൻ അംബാസഡർമാരായ മോന ജൂൾ, ജുവാൻ റാമൺ ഡി ലാ ഫ്യുയന്റെ റാമിറസ് എന്നിവരാണ് പ്രസ്താവനയുടെ ഡ്രാഫ്റ്റ് തയാറാക്കിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നയതന്ത്രശ്രമമായാണ് ഇത് അറിയപ്പെടുന്നത്. അതേസമയം, യുദ്ധം രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ ഒന്നും ചെയ്യാതെ രക്ഷാസമിതി പ്രസ്താവനയിറക്കി ഗുട്ടെറസിന് പിന്തുണ മാത്രം പ്രഖ്യാപിച്ചതിൽ വിമർശനമുയരുന്നുണ്ട്.
അതിനിടെ, നയതന്ത്രത്തിന്റെ പാതയിലൂടെ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. യുക്രെയ്നിലെ സ്ഥിതി നാൾക്കുനാൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ രക്തച്ചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും ചൂണ്ടിക്കാട്ടി. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്ന യു.എൻ രക്ഷാസമിതിയുടെ പ്രഖ്യാപനത്തെ മറ്റ് രാജ്യങ്ങൾക്കൊപ്പം റഷ്യയും അനുകൂലിച്ചു.
ഖാർക്കിവിൽ യുക്രെയ്ൻ സൈന്യം ചെറുത്തുനിൽപ് തുടരുകയാണ്. ഖാർക്കിവിലെ അഞ്ച് ഗ്രാമങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിച്ചെന്നാണ് റിപ്പോർട്ട്.
ഖാർക്കിവ് റഷ്യൻ പിടിയിൽ നിന്ന് ഉടൻ മോചിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 50 പേരെ ഒഴിപ്പിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് 15കോടി ഡോളറിന്റെ സൈനിക സഹായപാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
click on malayalam character to switch languages