ലണ്ടൻ: ഇരുപത്തിനാലു മണിക്കൂറിനിടെ 1,820 മരണങ്ങളുമായി ബ്രിട്ടൻ തുടർച്ചയായ രണ്ടാം ദിവസവും പകർച്ചവ്യാധിയുടെ മാരകമായ ദിനം രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. എന്നാൽ പുതിയ കേസുകളിലുണ്ടാകുന്ന കുറവ് അധികൃതർക്കും ആശ്വാസം നൽകുന്നുണ്ട്.
2021ൽ ഇതിനകം തന്നെ 20,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയ 1,243 എണ്ണത്തിൽ നിന്ന് 16 ശതമാനം വർധനവാണ് ഇന്നലത്തെ കണക്കുകളിൽ കണ്ടത്. ആരോഗ്യ മേധാവികൾ ഇന്നലെ 1,610 മരണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പുതിയ കേസുകളിലുണ്ടാകുന്ന ദൈനംദിന കുറവ് ലോക്ക് ഡൗണിന്റെ ഫലമായി രണ്ടാമത്തെ തരംഗം മങ്ങുന്നതിന്റെ സൂചനയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 38,905 കൊറോണ വൈറസ് കേസുകൾ ഇന്നലെ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച ഇത് 47,525 ആയിരുന്നു.
എന്നാൽ പാൻഡെമിക്കിൽ വരാനിരിക്കുന്ന കഠിനമായ ആഴ്ച’കളെക്കുറിച്ച് ജോൺസൺ മുന്നറിയിപ്പ് നൽകി. “ഈ കണക്കുകൾ ഭയാനകമാണ്, ആ മരണങ്ങളിൽ ഓരോന്നിലും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായ ദുഃഖങ്ങളിൽ പങ്കു ചേരുന്നു. എന്നാൽ ഇനിയും ഭീകര ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, കാരണം ഡിസംബർ 18 ന് ക്രിസ്മസിന് തൊട്ടുമുമ്പ് നമ്മൾ കണ്ട പുതിയ വേരിയന്റിന്റെ തരംഗത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുക” അദ്ദേഹം പറഞ്ഞു.
ദൈനംദിന അണുബാധകൾ കുറയുന്നതിലൂടെ മരണത്തിലും കുറവുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ്പുകൾ കാര്യമായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും, 350,000 ഡോസുകളാണ് ഇന്നലെ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages