ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എൽ.എയുടെയും മകന് വധഭീഷണി. ആർ.എം.പി നേതാവ് എൻ.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തിൽ പറയുന്നു
മകൻ അഭിനന്ദിനെ വളർത്തില്ലെന്നാണ് ഭീഷണിക്കത്തിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ എൻ.വേണു വടകര എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പി.ജെ ആർമിയുടെ പേരിലാണ് കത്ത്. അതേസമയം, പി ജെ ആർമി എന്ന ഫേസ്ബുക്ക് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് പി ജയരാജൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
റെവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന ടി.പി ചന്ദ്രശേഖൻ 2012 മേയ് 4നാണ് കൊല്ലപ്പെടുന്നത്. എസ്.എഫ്.ഐ, സിപിഐഎം എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009ൽ റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൻ. വേണുവിൽ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഐഎം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും മറ്റ് സഖാക്കളും പ്രതികരിച്ചു. തുടർന്നാണ് പാർട്ടി വിട്ടത്.
വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ആരോപിക്കപ്പെട്ടു. സിപിഐഎം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സിപിഐഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്ക് പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു.
തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ഏഴ് പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി കണ്ണൂർ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടിൽ എം.സി. അനൂപ് (32), രണ്ടാം പ്രതി മാഹി പന്തക്കൽ നടുവിൽ മാലയാട്ട് വീട്ടിൽ മനോജ് കുമാർ എന്ന കിർമാണി മനോജ് (32), മൂന്നാം പ്രതി കണ്ണൂർ നിടുമ്പ്രം ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ വീട്ടിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (31), നാലാം പ്രതി കണ്ണൂർ പുതിയതെരു പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടിൽ രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ. രജീഷ് (35), അഞ്ചാം പ്രതി കണ്ണൂർ ചൊക്ലി ഓറിയന്റൽ സ്‌കൂളിനുസമീപം പറമ്പത്ത് വീട്ടിൽ കെ.കെ. മുഹമ്മദ് ഷാഫി എന്ന ഷാഫി (29), ആറാം പ്രതി കണ്ണൂർ അരയാക്കൂൽ ചമ്പാട് പാലോറത്ത് വീട്ടിൽ എസ്. സിജിത്ത് എന്ന അണ്ണൻ സിജിത്ത് (25), ഏഴാം പ്രതി മാഹി പള്ളൂർ കോഹിനൂർ ആശീർവാദ് നിവാസിൽ കന്നാറ്റിങ്കൽ വീട്ടിൽ കെ. ഷിനോജ് (30) എന്നിവരാണ് പ്രതികൾ.
click on malayalam character to switch languages