അമരാവതി: ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുമായുള്ള സഖ്യം തെലുഗുദേശം പാര്‍ട്ടി (ടിഡിപി) പൂര്‍ണമായി ഉപേക്ഷിച്ചു. ആന്ധ്രാപ്രദേശ് തലസ്ഥാനമായ അമരാവതിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടിഡിപി പോളിറ്റ് ബ്യൂറോ യോഗത്തിലാണ് എന്‍ഡിഎ ബന്ധം പൂര്‍ണമായി വിച്ഛേദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്തിടെ പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായിരുന്ന അശോക് ഗജപതി റാജു, വൈഎസ് ചൗധരി എന്നിവരെ പാര്‍ട്ടി പിന്‍വലിച്ചിരുന്നു. ഇരുവരും രാജിവച്ചെങ്കിലും എന്‍ഡിഎ മുന്നണി തല്ക്കാലം വിടില്ലെന്നായിരുന്നു പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന അടിയന്തരയോഗത്തില്‍ ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ടിഡിപി തീരുമാനിക്കുകയായിരുന്നു.
വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതായാണ് വിവരം.
കേന്ദ്രസർക്കാരിനെതിരെ ഇന്ന് വൈഎസ്ആർ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ടിഡിപി പിന്തുണയ്ക്കാനും ടിഡിപി യോഗത്തില്‍ തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് എന്‍ഡിഎ സഖ്യം വിടാന്‍ ടിഡിപി അടിയന്തരമായി യോഗം ചേര്‍ന്ന് തീരുമാനിച്ചത്. വൈഎസ്ആർ കോണ്‍ഗ്രസ് എംപി വൈവി സുബ്ബ റെഡ്ഡി ആയിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.
16 എംപിമാരാണ് ടിഡിപിക്ക് ലോക്സഭയിലുള്ളത്. രാജ്യസഭയിൽ ആറംഗങ്ങളുണ്ട്. 2014 ല്‍ ആണ് എന്‍ഡിഎ സഖ്യത്തില്‍ ടിഡിപി ചേര്‍ന്നത്. നേരത്തെ എബി വാജ്പേയി സര്‍ക്കാരിന്റെ കാലത്തും ബിജെപിയുമായി സഖ്യത്തിലായിരുന്നു തെലുഗു ദേശം പാര്‍ട്ടി.
click on malayalam character to switch languages