തിരുവനന്തപുരം/കണ്ണൂർ : നൂറുകണക്കിനാളുകളുടെ പ്രാർഥനാവഴികളിലൂടെ ആ ആംബുലൻസ് നിലംതൊടാതെ കുതിച്ചു; 73 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിെൻറ ജീവനുമായി. ഹൃദയ സംബന്ധമായ രോഗം ബാധിച്ച് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഫാത്തിമാ ലൈബയെയാണ് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലേക്ക് അടിയന്തരമായി റോഡ് മാർഗം എത്തിച്ചത്.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ളവർ സോഷ്യൽ മീഡിയ വഴി കൈകോർത്തപ്പോൾ കാരുണ്യം വറ്റാത്ത മനുഷ്യമനസ്സുകളുടെ പുണ്യമായി അത് മാറി. 14 മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം ആറ് മണിക്കൂറും 50 മിനിറ്റും കൊണ്ട് താണ്ടിയാണ് കാസർകോട് സ്വദേശി അബ്ദുൽ തമീം ‘ട്രാഫിക്’ എന്ന സിനിമയിൽ കണ്ടരംഗങ്ങൾ ജീവിതത്തിൽ പകർത്തിയത്. പ്രത്യേക പരിശീലനം നേടിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ മെയിൽ നഴ്സ് ജിന്റോ മാണിയും കൂടെയുണ്ടായിരുന്നു.
കാസർകോട് ബദിയടുക്കക്ക് സമീപം ചിറലടുക്ക ഹൗസിൽ സിറാജിെൻറയും ആയിഷത്ത് സ്വഫ്വാനയുടെയും മകളായ ഫാത്തിമാ ലൈബയുടെ ജനനം തിരുവനന്തപുരം എസ്.എ.ടിയിൽ സെപ്റ്റംബർ മൂന്നിനായിരുന്നു. ഹൃദയസംബന്ധമായ അസുഖം ആദ്യമേ കണ്ടെത്തി. ഇൗസ്കെമിക് ഹാർട്ട് ഡിസീസ് എന്ന രോഗമാണ് ലൈബയെ ദുരിതത്തിലാക്കിയത്. എന്നാൽ, കുഞ്ഞിെൻറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ട് ചികിത്സ ആരംഭിക്കാമെന്ന വിലയിരുത്തലിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് നെഞ്ചിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് പരിയാരത്ത് പ്രവേശിപ്പിച്ചത്. ഓക്സിജൻ സിലിണ്ടറിെൻറ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവുമായിരുന്നില്ല. ദിവസം കഴിയുംതോറും നില വഷളായതോടെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചു.
എന്നാൽ, ആംബുലൻസ് യാത്ര ഏറെ ശ്രമകരമായിരുന്നു. ഒരു മിനിറ്റിൽ നാലു ലിറ്റർ ഓക്സിജൻ ആവശ്യമായിരുന്നു. തുടർന്ന്, പൊലീസ് അധികാരികളുമായും കേരളത്തിലെ മുഴുവൻ ആംബുലൻസ് ൈഡ്രവർമാരുമായും സന്നദ്ധ സംഘടന പ്രവർത്തകരുമായും സംസാരിച്ച് ‘കണ്ണൂർ ടു എസ്.സി.ടി’ എന്ന മിഷൻ രൂപവത്കരിച്ചു. സി.എം.സി.സി ഐ.സി.യു ആംബുലൻസ് മിഷനായി തയാറായി. ബുധനാഴ്ച രാത്രി 8.30 ന് പരിയാരത്തുനിന്ന് ആംബുലൻസ് യാത്ര തിരിച്ചു.
വാഹനം പുറപ്പെട്ടതോടെ സോഷ്യൽ മീഡിയയും സജീവമായി. തുടക്കം മുതൽ തന്നെ ആംബുലൻസിന് മുന്നിൽ പൊലീസ് വാഹനം ഉണ്ടായിരുന്നു. ഒാരോ ജില്ലയിലെ പൊലീസും തങ്ങളുടെ സഹായം ഉറപ്പുവരുത്തി. ചൈൽഡ് െപ്രാട്ടക്റ്റ് ടീം കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ പ്രവർത്തകരെ വിന്യസിച്ചിരുന്നു. ഇതേ സംഘടനയുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ പൊലീസുകാരെ കൂടി ഉൾപ്പെടുത്തി ആംബുലൻസ് പോകുന്ന വഴിയിലെ തടസ്സങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു.
ആംബുലൻസ് ജീവനക്കാരുടെ സംഘടന അംഗങ്ങളും ഇവർക്ക് പിന്തുണയുമായെത്തി. ഇടക്ക് ആംബുലൻസിൽ ഇന്ധനം നിറയ്ക്കേണ്ട സൗകര്യവും ഒരുക്കിയിരുന്നു. വ്യാഴാഴ്ച പുലർച്ച 3.20 ഓടെ ആംബുലൻസ് കുട്ടിയുമായി ശ്രീ ചിത്തിരയിൽ എത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആംബുലൻസ് ജീവനക്കാർക്കും പൊലീസുകാർക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹമാണിപ്പോൾ.
click on malayalam character to switch languages