1 GBP = 103.12

കന്യാസ്‌ത്രീകളുടെ പീഡനം: 20 പെൺകുട്ടികൾ കോൺവെന്റ് വിട്ടോടി

കന്യാസ്‌ത്രീകളുടെ പീഡനം: 20 പെൺകുട്ടികൾ കോൺവെന്റ് വിട്ടോടി

കൊച്ചി: കന്യാസ്‌ത്രീകളുടെ ക്രൂരമായ ശാരീരിക – മാനസിക പീഡനങ്ങളിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികൾ പാതിരാത്രി കോൺവെന്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തരായ വിദ്യാർത്ഥികളെ കൂട്ടത്തോടെ കണ്ടതോടെ നാട്ടുകാർ തടഞ്ഞുനിറുത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റിലാണ് സംഭവം. ആരാപണ വിധേയരായ സിസ്‌റ്റർമാരായ അംബിക, ഡിൻസി എന്നിവരെ പ്രതികളാക്കി ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തു.

കോൺവെന്റിന്റെ സ്കൂളിൽ നാലു മുതൽ പത്താം ക്ളാസു വരെ പഠിക്കുന്ന 24 വിദ്യാർത്ഥിനികളായിരുന്നു താമസക്കാർ. ഇതിൽ 20 പേരാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ കോൺവെന്റിൽ നിന്ന് പുറത്തുകടന്നത്. ഇവർ ലാൽസലാം റോഡിലൂടെ ചെട്ടിപ്പടി ഭാഗത്തെത്തിയപ്പോഴാണ് നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചത്. വിശദമായി ചോദ്യം ചെയ്‌തതോടെ കോൺവെന്റിലെ പീഡനം ഭയന്ന് രക്ഷപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. പൊലീസ് വിദ്യാർത്ഥിനികളുമായി കോൺവെന്റിലെത്തി. മറ്റൊരു കന്യാസ്‌ത്രീയെ ചുമതലയേൽപ്പിച്ച് മടങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരിൽ അധികവും.

പൊട്ടിക്കരഞ്ഞുകൊണ്ട് കന്യാസ്‌ത്രീകളുടെ ക്രൂരതകൾ വിവരിക്കുന്ന വിദ്യാർത്ഥിനികളുടെ ദൈന്യത സോഷ്യൽമീഡിയകളിൽ വൈറലായി. കുട്ടികൾക്ക് സമത്ത് ഭക്ഷണം നൽകാറില്ല, ചൂടെടുത്താലും ഫാനിടാൻ സമ്മതിക്കില്ല, നിസാര കാരണങ്ങൾ നിരത്തി ക്രൂരമായി മർദ്ദിക്കും. സിസ്‌റ്റർ അംബികയ്‌ക്കെതിരെയാണ് കൂടുതൽ ആരോപണങ്ങൾ. ഇന്നലെ രാവിലെ കോൺവെന്റിലെത്തിയ കടവന്ത്ര എസ്.ഐ എസ്. വിജയശങ്കർ വിദ്യാർത്ഥിനികളിൽ നിന്ന് മൊഴി രേഖപ്പെടുത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. വിദ്യാർത്ഥിനികൾ ആരോപണങ്ങളിൽ ഉറച്ചുനിന്നു. വിശദമായ അന്വേഷണത്തിന് ശേഷം അറസ്‌റ്റുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എസ്.ഐ വിജയശങ്കർ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more