അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഷോപ്പിംഗ് കഴിഞ്ഞു സൈക്കിളിൽ ഭവനത്തിലേക്ക് പോകവേ സ്റ്റീവനേജിൽ മലയാളി യുവാവിനെ വഴിയിൽ തടഞ്ഞു നിറുത്തി ക്രൂരമായി മർദ്ധിക്കുകയും സാധനങ്ങളും പേഴ്‌സും ബാങ്ക് കാർഡുകളും കൈക്കലാക്കി മുഖം മൂടി സംഘം കടന്നു കളഞ്ഞു. രക്തം വാർന്ന് അവശ നിലയിൽ വഴിയിൽ ഒഴിവാക്കിയ യുവാവിന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ കൊള്ളക്കാർ കാണാതെ കിടന്ന മൊബൈൽ ഫോണെടുത്തു വിളിച്ചറിയിച്ച ശേഷം പോലീസും ആംബുലൻസും എത്തിയിട്ടാണ് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിൽ എത്തിക്കുവാൻ കഴിഞ്ഞത്. മുഖത്തും നെഞ്ചത്തും തലയിലും കനത്ത ഇടിയുടെ ആഘാതം ഏറ്റിട്ടുണ്ട്. കൂടാതെ ബിയർ കുപ്പികൊണ്ട് കാലിൽ തലങ്ങും വിലങ്ങും തല്ലി കാര്യമായ പരിക്കും ഏൽപ്പിച്ചിരുന്നു. ആംബുലൻസെത്തുമ്പോൾ രക്തത്തിൽ കുളിച്ച അവസ്ഥയിലായിരുന്നു മലയാളി യുവാവ്.
വൈകുന്നേരം ഒമ്പതു മണിയോടെ ടെസ്‌കോയിൽ നിന്നും ഷോപ്പിംഗ് നടത്തി അൽദി സൂപ്പർ മാർക്കറ്റിന്റെ ചേർന്നുള്ള ഗ്രൗണ്ടിനരികിലുള്ള സൈക്കിൾ പാതയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് നിനച്ചിരിക്കാതെ മുഖം മൂടികൾ ചാടി വീണത്. കാശ് ആവശ്യപ്പെട്ടു കൊണ്ട് നിറുത്താതെ മർദ്ധിക്കുകയായിരുന്നു. പോക്കറ്റുകൾ തപ്പി ബലമായി പേഴ്‌സും, സാധനങ്ങളുമായിട്ടാണ് മുഖം മൂടി സംഘം കടന്നു കളഞ്ഞത്. നീരു വന്നു മൂടിയ മുഖത്തും കവിളിലും കാലിലും ഒക്കെയായി ചെറിയ സർജറികൾ ചെയ്യേണ്ടി വന്നു. മുപ്പതിൽ പരം തുന്നൽക്കെട്ടുകളുമായാണ് പിന്നീട് മലയാളി യുവാവിനെ ഡിസ്ചാർജ് ചെയ്തത്.
കുറച്ചു മാസങ്ങൾക്കു മുമ്പ് മാത്രമാണ് ഈ മലയാളി യുവാവ് ഡിപ്പൻഡന്റ് വിസയിൽ തന്റെ കുഞ്ഞു കുട്ടിയുമായി യു കെ യിൽ എത്തിച്ചേർന്നത്. പോലീസ്സ് കേസ്സു നിലവിൽ ഉള്ളതിനാലും, വാർദ്ധക്യവും രോഗങ്ങളും അലട്ടുന്ന മാതാപിതാക്കൾ വിവരങ്ങൾ അറിയാതിരിക്കുവാനും മറ്റുമായി മലയാളി യുവാവിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുവാൻ നിർവ്വാഹമില്ല.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷഹൻ ഭാരവാഹികൾ യുവാവിനെ സന്ദർശിക്കുകയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിജനമായ വീഥികളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുവാനും, പരമാവധി രാത്രി നേരങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കുവാനും ഭാരവാഹികൾ നിർദ്ദേശിച്ചു.ഇത്തരം പ്രശ്നങ്ങൾ മലയാളി സമൂഹത്തിന്റെ പൊതുവായ അറിവിൽ എത്തിക്കുവാനും അഭ്യർത്ഥിച്ചു.
വൈകുന്നേരത്തോടെ മുഖം മൂടി സംഘത്തെ കസ്റ്റഡിയിൽ എടുത്തുവെന്നു പോലീസ് പിന്നീട് അറിയിച്ചു. ഭീതിയുടെ ആവശ്യം ഇല്ല എന്നും, ഇതൊറ്റപ്പെട്ട സംഭവങ്ങൾ ആണെന്നും, വീഥികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും എന്നും പോലീസ് അറിയിച്ചു.എന്നിരുന്നാലും സ്റ്റീവനേജിലെ വിവിധ അണ്ടർഗ്രൗണ്ട് പാസ്സേജുകളിൽ വെച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ അക്രമങ്ങൾ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
click on malayalam character to switch languages