ഫ്ലോറിഡ: യു.എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്ഥയെത്തുടർന്ന് അവസാന നിമിഷം മാറ്റിവെച്ചു. നാസയുമായി കൈകോർത്ത് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഐ.എസ്.എസ്) ചരിത്രം രചിക്കാനിരുന്നതായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മസ്കിൻെറ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സ്. ടേക്കോഫിന് 20 മിനിറ്റ് മാത്രം മുമ്പാണ് ദൗത്യം ശനിയാഴ്ചത്തേക്ക് മാറ്റിയത്. ശനിയാഴ്ച പ്രദേശിക സമയം വൈകീട്ട് 3.22നും ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.52നുമായിരിക്കും അടുത്ത വിക്ഷേപണം.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിലേക്ക് പറന്നുയർന്ന അതേ ലോഞ്ച് പാഡ് 39 ‘എ’യിൽ നിന്ന് ഇന്ത്യന്‍ സമയം വ്യഴാഴ്ച പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒമ്പത് വര്‍ഷങ്ങക്ക് ശേഷമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും നാസയുടെ സഞ്ചാരികൾ ബഹിരാകാശത്തേക്ക് പറന്നുയരാനിരുന്നത്.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തിൽ ബോബ് ബെങ്കന്‍, ഡഗ്ലസ് ഹര്‍ലി എന്നീ ബഹിരാകാശ ഗവേഷകരായിരുന്നു ഉണ്ടായിരുന്നത്. സ്പേസ് എക്സിൻെറ തന്നെ ഫാൽക്കൺ ഒമ്പത് റോക്കറ്റിലായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ഖ്യാതി ബെങ്കനും ഹാർലിക്കും സ്വന്തമാക്കാം. നാസയുടെ നിരവധി ദൗത്യങ്ങളിൽ പങ്കാളികളായ ഇരുവരും ഏജൻസിയുടെ ഏറ്റവും മികച്ച സഞ്ചാരികളും ഉറ്റ സുഹൃത്തുക്കളും കൂടിയാണ്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിക്ഷേപണം കാണുന്നതിനായി ഫ്ലോറിഡയിലെത്തിയെങ്കിലും ദൗത്യം മാറ്റിവെച്ചതിനാൽ വൈറ്റ്ഹൗസിലേക്ക് മടങ്ങിപ്പോയി.
2011 ന് ശേഷം റഷ്യൻ വാഹനമായ സോയൂസിലാണ് അമേരിക്കന്‍ സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയിരുന്നത്. റഷ്യക്ക് ദശലക്ഷങ്ങൾ കൊടുത്തായിരുന്നു യാത്രകൾ. ബഹിരാകാശ രംഗത്തെ അമേരിക്കയുടെ കുത്തക തിരികെ പിടിക്കാൻ റിപബ്ലിക്കൻ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം പദ്ധതികൾ. ഇതിൻെറ ചുവടുപിടിച്ച് 2024ൽ വീണ്ടും ചന്ദ്രനിലേക്കും പിന്നാലെ ചൊവ്വയിലേക്കും മനുഷ്യനെ അയക്കാൻ നാസ പദ്ധതിയിടുന്നുണ്ട്.
2010ൽ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കാലത്താണ് അമേരിക്കൻ ബഹിരാകാശ യാത്രികരെ വഹിക്കാൻ സ്വകാര്യ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹിരാകാശ ഏജൻസിയുടെ വാണിജ്യ ക്രൂ പ്രോഗ്രാം ആരംഭിക്കുന്നത്. ഇന്ത്യൻ വംശജയായ കൽപന ചൗളയടക്കം ഏഴ് സഞ്ചാരികൾ കൊല്ലപ്പെട്ട കൊളംബിയ ദുരന്തത്തിന് േശഷമാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകൾക്ക് സ്വകാര്യ ഏജൻസികളെയും ആശ്രയിക്കാമെന്ന നിലയിലേക്ക് അമേരിക്ക മാറി ചിന്തിച്ച് തുടങ്ങിയത്.
click on malayalam character to switch languages