ലണ്ടൻ: സിറിയക്കെതിരെയുള്ള ആക്രമണം രാജ്യത്തിന്റെ പൊതു താത്പര്യമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെയും എം പി മാരുടെയും സമ്മർദ്ദ പ്രകാരം പൊതുസഭയിൽ പ്രശ്നം ചർച്ചക്ക് വരാനിരിക്കവെയാണ് തെരേസാ മെയ് ഇക്കാര്യം സൂചിപ്പിച്ചത്. അമേരിക്കയും ഫ്രാൻസിനുമൊപ്പം ചേർന്ന് ബ്രിട്ടന്റെ സിറിയക്കെതിരായ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും മറ്റ് പ്രതിപക്ഷ എം പി മാരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാർലമെന്റിന്റെ അനുമതിയോടെ വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതാണെന്നാണ് ഇവരുടെ ആവശ്യം. വിഷയം ഇന്ന് പാർലമെന്റിൽ ചർച്ചക്കെടുക്കാൻ പ്രധാനമന്ത്രി സമ്മതം മൂളിയിട്ടുണ്ട്. വോട്ടിംഗ് ആവശ്യമാണെങ്കിൽ അതിന് തയ്യാറാകാൻ മുഴുവൻ ഭരണപക്ഷ എം പിമാരും ഇന്നും നാളെയും തലസ്ഥാനത്ത് ഉണ്ടാകണമെന്നും മെയ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയൻ ആക്രമണത്തിന് പ്രതികാരമായി റഷ്യ സൈബർ ആക്രമണം അഴിച്ചു വിടുമെന്ന് പ്രതിരോധ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ, പൊതുഗതാഗത സംവിധാനം, കുടിവെള്ളം, ഗ്യാസ്, എയർപോർട്ട് ട്രാഫിക് കൺട്രോൾ വിഭാഗങ്ങൾ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ക്രെംലിനിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള സൈബര്‍ നീക്കങ്ങള്‍ നടക്കുമോയെന്ന് സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ് ജിസിഎച്ച്ക്യു. ഡമാസ്‌കസിന് നേരെയാണ് സിറിയന്‍ കെമിക്കല്‍ ആയുധങ്ങളുടെ ഉപയോഗത്തിനെതിരെ സഖ്യസേന വ്യോമാക്രമണം നടത്തിയത്. റഷ്യ സൈനികമായി തിരിച്ചടിക്കില്ലെന്ന് കരുതുന്നതായി തീവ്രവാദ വിരുദ്ധ പ്രതിരോധ വിദഗ്ധന്‍ പ്രൊഫ. മൈക്കിള്‍ ക്ലാര്‍ക്ക് സംശയം പ്രകടിപ്പിച്ചു.
പക്ഷെ സൈബര്‍ ലോകത്തെ റഷ്യ ഇതിനായി വിനിയോഗിച്ചേക്കാം. അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ദേശീയ ഇന്‍ഫ്രാസ്ട്രക്ചറിനെ തകര്‍ക്കാന്‍ പോന്നതാകും ഇത്. ചെറുകിട സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലല്ല, പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തിലാകും ഈ തിരിച്ചടി. വിമാനങ്ങള്‍ തകരാനുള്ള സാധ്യതകള്‍ പോലും പ്രതീക്ഷിക്കണം, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് മുതല്‍ വാട്ടര്‍ സപ്ലൈ റദ്ദാക്കാനും, എനര്‍ജി ഗ്രിഡ് പ്രവര്‍ത്തനരഹിതമാക്കാനും, സാമ്പത്തിക ഇടപാടുകള്‍ സ്തംഭിപ്പിക്കാനും റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും സിറിയൻ ആക്രമണത്തിൽ ഏതു വിധത്തിലുള്ള പ്രതികാര നടപടിക്കും റഷ്യ മുതിരുമെന്ന് പറഞ്ഞിരുന്നു.
click on malayalam character to switch languages