ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ആശുപത്രിയുടെ കാന്റീന് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ സ്വദേശി ഷൈജു സ്കറിയ ജെയിംസാണ് (37) ഇന്നലെ വൈകീട് ഇംഗ്ലണ്ടിലെ പ്ലിമത്തില്‍ മരിച്ചത്. സിസേറിയന് ശേഷം ആശുപത്രിയില്‍ കഴിയുന്ന നഴ്സായ ഭാര്യയേയും കുഞ്ഞിനേയും കണ്ടശേഷം ഭക്ഷണം കഴിക്കാന്‍ പോയ ഷൈജുവിനെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലെ കാന്റീന് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു ദിവസമായി രണ്ട് യുകെ മലയാളികള്‍ മരിച്ചതിന് പിന്നാലെയാണ് മൂന്നാമത്തെ മരണവാര്‍ത്ത. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു. ഷൈജുവിന്റെ ഭാര്യ നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ കഴിയുന്ന ഇരുവരേയും കാണാനെത്തിയ ഷൈജു ഭക്ഷണം കഴിക്കാന്‍ കാന്റീനില്‍ പോയി ഏറെ നേരമായിട്ടും തിരിച്ചുവന്നില്ല. ഇതിനിടെ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും എടുത്തില്ല. റിസപ്ഷനില്‍ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളില്‍ നിന്നും എടുക്കേണ്ട സമയമായിട്ടും പ്രതികരിക്കാത്തതോടെ സംശയം തോന്നിയ നിത്യ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ ഷൈജുവിനെ കണ്ടെത്തിയത്. മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഷൈജുവും കുടുംബവും ബ്രിട്ടനിലെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.
ഷൈജുവിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ദേശീയ എക്സിക്യട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages