1 GBP = 103.21

പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ശോഭാ സുരേന്ദ്രന്‍.

പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ശോഭാ സുരേന്ദ്രന്‍.

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചുവെന്ന പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ശോഭാ സുരേന്ദ്രന്‍. അനുനയ ചര്‍ച്ചകള്‍ക്കായെത്തിയ സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം വരെ കാത്തിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന് പിന്നാലെ പിഎം വേലായുധന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. അതിനാല്‍ ശോഭാ സുരേന്ദ്രന്‍ നിസ്സഹകരണം തുടരുകയാണെങ്കില്‍ അത് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തും. ശോഭ മത്സരിച്ചില്ലെങ്കില്‍ ബിജെപി ഒറ്റക്കെട്ടല്ലെന്ന പ്രചരണം ഉയരും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ ശോഭാ സുരേന്ദ്രന്റെ നിലപാട് മുഖ്യമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ രണ്ടേമുക്കാല്‍ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിചാരിച്ച വിജയം നേടാന്‍ കഴിയാത്തതിന് കാരണം ശോഭാ സുരേന്ദ്രന്‍ പ്രചരണത്തിന് ഇറങ്ങാത്തതാണെന്നായിരുന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്നായിരുന്നു സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് പി കെ കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ കൂടി ശോഭാ സുരേന്ദ്രന് അനുകൂലമായി സംസാരിച്ചതോടെ കെ.സുരേന്ദ്രന്‍ പക്ഷം നിശബ്ദമാവുകയായിരുന്നു.

അതിനിടെ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. ശോഭാ സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more