ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപലിനും മകൾ യൂലിയക്കുമെതിരായ രാസായുധാക്രമണത്തിൽ രണ്ടു റഷ്യൻ സ്വദേശികൾക്കെതിരെ കുറ്റം ചുമത്തി. അലക്സാണ്ടർ പെട്രോവ്, റസ്ലൻ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടർമാർ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇവർക്കെതിരെ യൂറോപ്യൻ അറസ്റ്റ് വാറൻറും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെർവ് ഏജൻറ്സ് ഉപയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് കത്തീഡ്രൽ നഗരമായ സാലിസ്ബറിയിൽ സ്ക്രിപലിനും യൂലിയക്കും മാരക വിഷബാധയേറ്റത്. മാരകമായ യു.എൻ നിരോധിത നെർവ് ഏജൻറ് ഉപയോഗിച്ച് ആക്രമണം നടത്തിയത് റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. അതിനിടെ തെളിവില്ലാതെയാണ് ഇവർെക്കതിരെ കുറ്റം ചുമത്തിയതെന്ന് റഷ്യ പ്രതികരിച്ചു.
ആക്രമണം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് മാർച്ച് രണ്ടിനാണ് അലക്സാണ്ടർ പെട്രോവും റാസ്ല ബോഷിറോവും എറോഫ്ളോട്ട് വിമാനത്തിൽ ഗാറ്റ്വിക് വിമാനത്താവളത്തിലെത്തിയത്. ഈസ്റ്റ് ലണ്ടനിലെ ഒരു ടൂ സ്റ്റാർ ഹോട്ടലിൽ തങ്ങിയ ഇവർ ട്രയിൻ മാർഗ്ഗം സാലിസ്ബറിയിലെത്തുകയായിരുന്നു. തുടർന്ന് പെർഫ്യൂം ബോട്ടിലിൽ കരുതിയ നോർവിച്ചോക് സ്ക്രിപാലിന്റെ വീടിന്റെ വാതിലിൽ സ്പ്രേ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ഇവിടെ നിന്നും വിഷബാധയേറ്റ സ്ക്രിപാലും മകളും സാലിസ്ബറി സിറ്റി സെന്ററിൽ വച്ച് ബോധരഹിതരാകുകയായിരുന്നു. റഷ്യൻ പൗരന്മാരായ അലക്സാണ്ടർ പെട്രോവും റാസ്ല ബോഷിറോവും റഷ്യൻ മിലിട്ടറി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരാണെന്നാണ് നിഗമനം. കൃത്യത്തിന് ശേഷം ഇവർ വഴിയിലുപേക്ഷിച്ച പെർഫ്യൂം ബോട്ടിലിൽ നിന്ന് സാലിസ്ബറിയിൽ തന്നെ മറ്റ് രണ്ടുപേർക്കും വിഷബാധയേറ്റിരുന്നു. ഇതിൽ ചികിത്സയിലിരിക്കേ ഡൗൺ സ്റ്റർജസ് എന്ന നാല്പത്തിനാല്കാരി ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.
ഏകദേശം 11,000 മണിക്കൂറുകളോളം നീണ്ട വിവിധ പ്രദേശങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണോദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവം നടന്ന സമയം റഷ്യയിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനെത്തിയ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.
click on malayalam character to switch languages