ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലന്ന് ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് ഹൈക്കോടതി നിയമിച്ച സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി.
ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ടനന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഡലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സുപ്രിംകോടതി വിധിയെ മാനിക്കുന്നില്ല. സ്ത്രീകളെ അക്രമിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ 144 തുടരണമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് നിരോധനാജ്ഞ ഭക്തർക്ക് തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും ഹൈകോടതി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ പത്തനംതിട്ട എസ്.പി ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
ബി.ജെ.പി, കോൺഗ്രസ് പാർട്ടികളെയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരന്‍പിള്ള, നേതാക്കളായ കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് കെ. സുധാകരന്‍ എന്നിവരടക്കമുള്ളവരെ എതിർ കക്ഷികളാക്കി തൃശൂര്‍ മാളയിലെ ‘പൈതൃക സംരക്ഷണ സമിതി’ പ്രസിഡന്റായ കര്‍മചന്ദ്രനാണ് ഹരജി നല്‍കിയത്. ഈ പാർട്ടികളും നേതാക്കളും ശബരിമലയിൽ കലാപം അഴിച്ചിവിടുകയാണെന്ന് ഹരജിയിൽ പറയുന്നു.
click on malayalam character to switch languages